വ്യവസായിയെ ബ്ലാക്ക്മെയിൽ ചെയ്തു പണം തട്ടാൻ ശ്രമിച്ച സ്ത്രീയുൾപ്പെടെ നാലംഗ സംഘം പിടിയിൽ. കണ്ണൂർ പയ്യന്നൂർ വെള്ളക്കടവ് മുണ്ടയോട്ടിൽ സവാദ് (25), തളിപ്പറമ്പ് പരിയാരം പുൽക്കൂൽ വീട്ടിൽ അഷ്കർ (25), കടന്നപ്പള്ളി ആലക്കാട് കുട്ടോത്ത്് വളപ്പിൽ മുഹമ്മദ് ഷഫീഖ് (27), എറണാകുളം തോപ്പുംപടി ചാലിയത്ത് മേരി വർഗീസ് (26) എന്നിവരാണ് അറസ്റ്റിലായത്. സവാദായിരുന്നു തട്ടിപ്പിന്റെ സൂത്രധാരൻ.
ഖത്തറില്‍ വച്ച് മേരി വര്‍ഗീസ് പരാതിക്കാരനായ വ്യവസായിയുമായി ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചു. പിന്നീട് മേരി വര്‍ഗീസ് വ്യവസായിയെ ഖത്തറിലെ തന്റെ വാടക വീട്ടിലേക്കു വിളിച്ചു വരുത്തി. വ്യവസായി എത്തുന്നതിന് മുമ്പ് സവാദ് മുറിയില്‍ ക്യാമറ സജ്ജമാക്കിയിരുന്നു.
ഇതറിയാതെ മുറിയിലേക്കു വന്ന വ്യവസായിയുടെ വസ്ത്രങ്ങള്‍ പ്രതികള്‍ ഊരിമാറ്റി. നഗ്നയായ മേരിക്കൊപ്പം നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തി. പിന്നീടു നാട്ടിലെത്തിയ വ്യവസായിയുടെ ഫോണിലേക്കു പ്രതികള്‍ ചിത്രങ്ങള്‍ അയയ്ക്കുകയും, 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പണം തന്നില്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും അറിയിച്ചു. ഇത്രയും പണം നല്കാന് ഇല്ലാതിരുന്ന വ്യവസായി ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു.പിന്നീട് ഒരു സുഹൃത്തിന്റെ നിര്‍ദേശത്തെ തുടർന്ന് അദ്ദേഹം എറണാകുളം എസിപി കെ. ലാൽജിക്കു പരാതി നൽകി. കൊച്ചി സെൻട്രൽ പൊലീസ് ഖത്തറിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പ്രതികളെക്കുറിച്ചും താമസസ്ഥലത്തെക്കുറിച്ചും വിവരങ്ങൾ ലഭിച്ചു.
പ്രതികൾ ആവശ്യപ്പെട്ടതനുസരിച്ചു കുറച്ചു പണം വ്യവസായി സവാദിന്റെ അക്കൗണ്ടിലേക്കു കൈമാറി. ഈ ബാങ്ക് വിശദാംശങ്ങൾ ഉപയോഗിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.അന്വേഷണത്തിൽ കണ്ണൂർ തളിപ്പറമ്പിലെ എടിഎമ്മിൽ നിന്നാണു പണം പിൻവലിച്ചതെന്നു കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. എന്നാൽ, പ്രതികൾ മൊബൈൽ ഫോണുകളെല്ലാം ഓഫ് ചെയ്തിരുന്നു. ഇവർ ഉപയോഗിച്ചിരുന്ന രഹസ്യഫോൺ നമ്പർ പിന്തുടർന്ന പൊലീസ് പ്രതികൾ തളിപ്പറമ്പിൽ നിന്നു ബെംഗളൂരുവിലേക്കു കടന്നതായി കണ്ടെത്തി.
പൊലീസ് സംഘവും ബെംഗളൂരുവിലേക്കു തിരിച്ചു. ബെംഗളൂരുവിലേക്കുള്ള യാത്രയിൽ മടിക്കേരിയിൽ ലോഡ്ജിൽ താമസിക്കുന്നതിനിടയിലാണു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ മലയാളികൾ പ്രതികളുടെ തട്ടിപ്പിന് ഇരയായിട്ടുള്ളതായി സംശയമുണ്ട്.
Discussion about this post