നീരവ് മോദിയെ ‘ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളി’യായി മുംബൈയിലെ പ്രത്യേക കോടതി പ്രഖ്യാപിച്ചു. വിജയ് മല്യയ്ക്ക് ശേഷം കഴിഞ്ഞ വർഷം പാസാക്കിയ തട്ടിപ്പ് വിരുദ്ധ നിയമപ്രകാരം കുറ്റം ചുമത്തപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് നീരവ് മോദി. മോദി ഇപ്പോൾ ലണ്ടനിലെ വാണ്ട്സ്വർത്ത് ജയിലിലാണ്.
സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം വിദേശത്തേക്ക് പലായനം ചെയ്യുന്നവരെ പിടികൂടാൻ രൂപകൽപ്പന ചെയ്ത ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫൻഡർ (ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളി) നിയമത്തിൽ കഴിഞ്ഞ ഓഗസ്റ്റിൽ രാഷ്ട്രപതി ഒപ്പുവച്ചു.
നിയമനടപടി ഒഴിവാക്കുന്നതിനായി രാജ്യത്ത് നിന്ന് പലായനം ചെയ്യുന്ന ഉയർന്ന സാമ്പത്തിക കുറ്റവാളികളെ തടയുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. പുതിയ നിയമമനുസരിച്ച്, ‘ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളി’, കുറഞ്ഞത് 100 കോടി രൂപയോ അതിൽ കൂടുതലോ ഉൾപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച വ്യക്തിയാണ്, ഇയാൾ പ്രോസിക്യൂഷൻ ഒഴിവാക്കാൻ ഇന്ത്യയിൽ നിന്നും പലായനം ചെയ്ത ആളുമായിരിക്കും.
പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുൽ ചോക്സിയും. കഴിഞ്ഞ വർഷം ജനുവരിയോടെ ഇരുവരും ഇന്ത്യ വിടുകയായിരുന്നു.
Discussion about this post