ബംഗളൂരു: ഉത്തർപ്രദേശിന് പിന്നാലെ പോപ്പുലർ ഫ്രണ്ടിനെയും, എസ്ഡിപിഐയെയും നിരോധിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് കർണാടകയും. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ സംസ്ഥാനത്ത് കലാപങ്ങൾ അഴിച്ചുവിട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ നടത്തിയ കലാപങ്ങൾക്ക് പിന്നാലെ മംഗളൂരുവിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. സമൂഹത്തിൽ ഒരു അടിത്തറയുമില്ലാതെ പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകൾ നിരോധിക്കേണ്ടത് അനിവാര്യമാണെന്ന അഭിപ്രായമാണ് കാബിനറ്റിനുള്ളതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളാണ് ഇത്തരം സംഘടനകൾ നടത്തുന്നതെന്നും ഇവ നിരോധിക്കാനുള്ള ചർച്ചകൾ മന്ത്രിസഭയിൽ നടന്നതായും പ്രൈമറി ആന്റ് സെക്കന്ററി എഡ്യൂക്കേഷൻ മന്ത്രി എസ് സുരേഷ് കുമാർ പറഞ്ഞു.
മുൻപ് ടൂറിസം മന്ത്രി സി ടി രവിയും ഈ സംഘടനകൾക്കെതിരെ നിലവിൽ വന്നിരുന്നു. അടുത്തിടെ കർണാടകയിലെ കോൺഗ്രസ് എം എൽ എ തൻവീർ സയ്ദിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് വ്യക്തമായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഫർഹാൻ പാഷയ്ക്ക് ഭീകര പരിശീലനം ലഭിച്ചത് കേരളത്തിൽ നിന്നാണെന്നും തെളിവുകൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ ചർച്ചകൾ നടക്കുന്നത്.
ഉത്തർപ്രദേശും പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നാണ് റിപ്പോർട്ട്.
Discussion about this post