ഡൽഹി: പ്രവാസി വ്യവസായി സിസി തമ്പി റേബർട്ട് വധേരയുടെ ബിനാമിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കെട്ടിടം വാങ്ങാൻ തമ്പി കടലാസ് കമ്പനി രൂപീകരിച്ചുവെന്നും ഇഡി പറഞ്ഞു. സഞ്ജയ് ഭണ്ഡാരി ലണ്ടനിലെ കെട്ടിടം കൈമാറിയത് തമ്പിക്കാണ്. തമ്പിയെ ബിനാമിയാക്കി ഈ കെട്ടിടം റോബർട്ട് വധേര ഉപയോഗിച്ചെന്നും ഇഡി വ്യക്തമാക്കി. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തമ്പിയെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തമ്പി ഇക്കാര്യം വെളിപ്പെടുത്തിയത്.
സിസി തമ്പിയെ പലതവണ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. അന്ന് റോബർട്ട് വധേരയുമായി അടുത്ത ബന്ധമുണ്ടെന്ന് തമ്പി സമ്മതിച്ചിരുന്നു. 1000 കോടിയുടെ വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചു എന്നതാണ് കണ്ടെത്തിയിരിക്കുന്നത്.
റോബര്‍ട്ട് വധേര നടത്തിയിട്ടുള്ള ഭൂമിയിടപാടുകള്‍ തമ്പിയുടെ സ്ഥാപനമായ ഹോളിഡെ ഗ്രൂപ്പ് വഴിയാണെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു.
റോബര്‍ട്ട് വധേരക്കെതിരായ കള്ളപ്പണ കേസിലും ഭൂമി ഇടപാട് കേസിലും സി.സി തമ്പിയെ ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. സോണിയ ഗാന്ധിയുടെ പി.എ ആണ് തനിക്ക് റോബര്‍ട്ട് വധേരയെ പരിചയപ്പെടുത്തിയതെന്ന് തമ്പി മൊഴി നല്‍കിയിരുന്നു.
അതേസമയം, വിമാനയാത്രക്കിടെയാണ് സി.സി. തമ്പിയെ പരിചയപ്പെട്ടതെന്ന് വധേര ഇ.ഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഇരുവരുടെയും മൊഴികളില്‍ വ്യത്യാസം വന്ന സാഹചര്യത്തിലാണ് ഇ.ഡി നോട്ടീസ് പുറപ്പെടുവിച്ചത്.
ദുബായിലും കേരളത്തിലും അടക്കം നിരവധി വ്യവസായ സംരംഭങ്ങള്‍ സി.സി തമ്പിക്കുണ്ട്. ഹോളിെഡ സിറ്റി സെന്റര്‍, ഹോളിഡെ പ്രോപര്‍ട്ടീസ്, ഹോളിഡെ ബേക്കല്‍ റിസോര്‍ട്ട്സ് എന്നിവ ഹോളിഡെ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളാണ്.
അനധികൃത പണം ഉപയോഗിച്ച് ലണ്ടനില്‍ 26 കോടിയുടെ ഫ്ലാറ്റും ദുബൈയില്‍ 14 കോടിയുടെ വില്ലയും ഗുരുഗ്രാം അടക്കമുള്ള സ്ഥലങ്ങളില്‍ സ്വത്തുക്കള്‍ സമ്പാദിച്ചെന്നാണ് റോബര്‍ട്ട് വധേരക്കെതിരായ കേസ്.
Discussion about this post