ഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻ ഡിഎ സർക്കാർ അധികാരത്തിലെത്തിയിട്ട് മെയ് 30ന് ഒരു വർഷം പൂർത്തിയാകുന്നു. ഈ പശ്ചാത്തലത്തിൽ രാജ്യത്തെ 62 ശതമാനം ജനങ്ങളും നരേന്ദ്ര മോദിയുടെ ഭരണത്തിൽ വിശ്വാസമർപ്പിക്കുന്നതായി സർവ്വേ റിപ്പോർട്ട്. ലോക്കൽ സർക്കിൾസ് എന്ന സംഘടനയുടെ ഓൺലൈൻ സർവേ ഫലമാണ് പുറത്തു വന്നിരിക്കുന്നത്.
കൊവിഡ് 19 പ്രതിരോധിക്കുന്നതിൽ നരേന്ദ്ര മോദി സർക്കാർ കൈക്കൊണ്ട തീരുമാനങ്ങൾ വളരെ ഫലപ്രദമാണെന്നാണ് സർവേയിൽ പങ്കെടുത്ത 59 ശതമാനം പേരുടെയും അഭിപ്രായം. 10 ശതമാനം പേർ മാത്രമാണ് ഈ വിഷയത്തിൽ സർക്കാർ തീരുമാനങ്ങളെ തള്ളിപ്പറഞ്ഞത്. ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടമായ മേയ് 14 വരെയുള്ള കണക്കാണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 303 സീറ്റുമായി വീണ്ടും അധികാരമേറ്റ മോദി കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത പലതും നടപ്പാക്കിയത് ജനങ്ങൾ സ്വീകരിച്ചു എന്ന് സർവ്വേ വ്യക്തമാക്കുന്നു. മുത്തലാഖ് നിരോധനം, ജമ്മു–കാശ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞത്, അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് ട്രസ്റ്റിന്റെ രൂപീകരണം, ജമ്മു–കാശ്മീർ സംസ്ഥാന പുനരേകീകരണം എന്നിവയെല്ലാം മോദി സർക്കാരിന്റെ വാഗ്ദാന പാലനങ്ങളാണ്. കൂടാതെ മോദി സർക്കാർ ആവിഷ്കരിച്ച നിരവധി ജനക്ഷേമ പദ്ധതികളും ജനങ്ങളിൽ സ്വാധീനം ചെലുത്തിയിരിക്കുന്നതായി സർവ്വേ വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി കിസാൻ യോജന, അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും ചെറുകിട വ്യാപാരികൾക്കും പെൻഷൻ, ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ ശാക്തീകരണ നിയമം, എല്ലാവർക്കും വീട് ലക്ഷ്യമിട്ട് 25,000 കോടിയുടെ ഭവന പദ്ധതി, ബാലപീഡനം തടയാനുള്ള നിയമം എന്നിവ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാൻ കേന്ദ്രസർക്കാരിന് സാധിച്ചു. സംയുക്ത സേനാ മേധാവിയുടെ നിയമനം, ബോഡോ സമാധാന ഉടമ്പടി, റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം എന്നിവയും രാജ്യം ഏറ്റെടുത്ത തീരുമാനങ്ങളായിരുന്നു.
കൊവിഡ് പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ കൈക്കൊണ്ട തീരുമാനങ്ങളാണ് ഭൂരിപക്ഷം ജനങ്ങളും ഒരേപോലെ പിന്തുണച്ചത്. കേന്ദസർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് ജനങ്ങൾക്ക് വലിയ ആശ്വാസമായി മാറി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 10 ശതമാനം വരുന്നതായിരുന്നു പാക്കേജ്.
ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും ചില സംസ്ഥാനങ്ങളിലെ ജനങ്ങൾ വലിയ ആവേശത്തോടെ ഏറ്റെടുത്തപ്പോൾ ചില സംസ്ഥാനങ്ങളിൽ ഇവയോട് സമ്മിശ്ര പ്രതികരണമായിരുന്നു എന്നും സർവ്വേ പറയുന്നു.
അതേസമയം രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം സമയോചിതമായി ആഘോഷിക്കാനാണ് ബിജെപി തീരുമാനം. ഇതിന്റെ ഭാഗമായി വിർച്വൽ റാലികൾ സംഘടിപ്പിക്കാനുള്ള തീരുമാനം പാർട്ടി ഏറ്റെടുത്ത് കഴിഞ്ഞു. പ്രഖ്യാപിത പദ്ധതികളും, ഉത്തേജന പാക്കേജുകളുമെല്ലാം കൃത്യമായി ജനങ്ങൾക്കിടയിലേക്ക് എത്തിച്ച് ഒന്നാം പ്രോഗ്രസ്സ് കാർഡിൽ നൂറ് ശതമാനം വിജയവുമായി ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നേതാവായി നരേന്ദ്ര മോദി നിറഞ്ഞു നിൽക്കുമ്പോൾ പ്രതിരോധിക്കാൻ ആവനാഴിയിൽ അസ്ത്രങ്ങളില്ലാതെ പതറുകയാണ് പ്രതിപക്ഷം.
Discussion about this post