കൊൽക്കത്ത: 2018ലെ ബോധ്ഗയ, ബർദ്വാൻ സ്ഫോടങ്ങളുടെ മുഖ്യ സൂത്രധാരൻ അബ്ദുൾ കരീം പിടിയിൽ. ജമാ അത്തുൽ മുജാഹിദ്ദീൻ നേതാവായ ഇയാളെ കൊൽക്കത്ത പൊലീസിന്റെ പ്രത്യേക ദൗത്യ സംഘമാണ് അറസ്റ്റ് ചെയ്തത്. മുർഷിദാബാദിലെ ഷംഷേർഗഞ്ജ് സ്വദേശിയാണ് ഇയാൾ.
കർണ്ണാടകയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ, പൊലീസ് തിരച്ചിൽ ശക്തമാക്കിയതോടെ കുടിയേറ്റ തൊഴിലാളികൾക്കൊപ്പം ബംഗാളിലേക്ക് മടങ്ങുകയായിരുന്നു. കരീമിന്റെ വരവിനെക്കുറിച്ച് രഹസ്യ വിവരം ലഭിച്ച പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെ ഇയാളെ കുടുക്കുകയായിരുന്നു. ജമാ അത്തുൽ മുജാഹിദ്ദീന്റെ ഉന്നത നേതാക്കൾക്ക് സന്ദേശങ്ങൾ കൈമാറുന്നതിലെ മുഖ്യ കണ്ണിയാണ് കരീം. ബംഗ്ലാദേശിൽ പിടിയിലായ ജമാ അത്തുൽ മുജാഹിദ്ദീൻ തീവ്രവാദികളിൽ നിന്ന് ഇയാളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിച്ചിരുന്നു.
2018ൽ ഇയാളുടെ താവളത്തിൽ നിന്നും വലിയ തോതിൽ സ്ഫോടക വസ്തുക്കളും ലഘുലേഖകളും പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ അനുയായിയായ ഛോട്ടാ കരീമിനെ നേരത്തെ എൻ ഐ എ അറസ്റ്റ് ചെയ്തിരുന്നു.
2018 ജനുവരി 19ന് ബോധ്ഗയയിലെ മഹാബോധി ക്ഷേത്രത്തിൽ നടന്ന സ്ഫോടനത്തിൽ അബ്ദുൾ കരീമിന് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമ ക്ഷേത്രത്തിൽ ആരാധന നടത്തിയതിന് തൊട്ടു പിന്നാലെയായിരുന്ന് സ്ഫോടനം. കേസുമായി ബന്ധപ്പെട്ട് എൻ ഐ എ ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.











Discussion about this post