ന്യൂഡൽഹി: മോദി സർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷൻ ഗ്രാമപ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് സഹായകമായിട്ടുണ്ടെന്ന് പഠന റിപ്പോർട്ടുകൾ. സ്വച്ഛ് ഭാരത് മിഷനിലെ ശുചിത്വ നിയമങ്ങൾ പാലിച്ചതിലൂടെ പ്രതിവർഷം 53,000 രൂപയുടെ ചികിത്സാ ചിലവുകളും മറ്റും ലാഭിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് പഠനറിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സ്വച്ഛ് ഭാരത് പദ്ധതി നടപ്പിലാക്കാനാരംഭിച്ചതോടെ ഗ്രാമപ്രദേശങ്ങളിൽ ശുചിത്വത്തിന്റെ അഭാവം മൂലമുണ്ടാകുന്ന അസുഖങ്ങളിൽ വലിയ തോതിൽ കുറവ് വന്നിട്ടുണ്ടെന്നാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വച്ഛ് ഭാരത് പദ്ധതിയുടെ സാമ്പത്തിക അടിസ്ഥാനത്തിലുള്ള ആദ്യത്തെ വിലയിരുത്തലാണിത്. ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത് ഒക്ടോബർ മാസത്തെ സയൻസ് ഡയറക്റ്റ് ജേർണലിലാണ്. 2017 ജൂലൈ 20 മുതൽ ആഗസ്റ്റ് 11 വരെ ബീഹാർ, ജാർഖണ്ഡ്, ആന്ധ്ര പ്രദേശ്, അസം, ഉത്തർ പ്രദേശ് എന്നിവയുൾപ്പെടെയുള്ള 12 ജില്ലകളിലെ 10,051 വീടുകളിൽ സർവേ നടത്തിയാണ് പഠന റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടുള്ളത്.
കൂടുതലായും തുറസ്സായ സ്ഥലങ്ങളിൽ മല-മൂത്ര വിസർജനം നടത്തുന്നത് ഈ സംസ്ഥാനങ്ങളിലുള്ള വ്യക്തികളായതിനാലാണ് സ്വച്ഛ് ഭാരത് മിഷന്റെ ശരിയായ നേട്ടങ്ങളറിയാൻ ഈ സംസ്ഥാനങ്ങളെ തന്നെ സർവ്വേക്കായി തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വച്ച് ഭാരത് മിഷന് ആഹ്വാനം ചെയ്യുന്നത് 2014, ഒക്ടോബർ 2നാണ് .
Discussion about this post