ന്യൂഡൽഹി : ഐക്യരാഷ്ട്ര സംഘടനയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയറിയിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യുഎന്നിന്റെ വിജയത്തിൽ ഇന്ത്യ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് വിദേശകാര്യമന്ത്രി പറഞ്ഞത്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ 75-ാ൦ വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ സ്റ്റാമ്പ് പുറത്തിറക്കികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യങ്ങളുടെയേറ്റവും മികച്ച കൂട്ടായ്മയായി ഐക്യരാഷ്ട്ര സംഘടനയെ മാറ്റണമെങ്കിൽ ലോകരാജ്യങ്ങളെല്ലാം ഒറ്റകെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 75 വർഷം ഒരു മേൽക്കൂരയ്ക്ക് കീഴിൽ ലോകരാജ്യങ്ങൾക്കെല്ലാം ഒത്തുചേരാനും നല്ല നാളേയ്ക്കു വേണ്ടിയൊരുമിച്ച് പ്രവർത്തിക്കാനുമുള്ള വേദിയായിരുന്നു ഐക്യരാഷ്ട്ര സംഘടനയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്ര സംഘടന പ്രവർത്തനമാരംഭിച്ച സമയത്തു തന്നെ ഇന്ത്യ യുഎന്നിൽ അംഗമായിരുന്നുവെന്നും അന്നു മുതൽ ഇന്ത്യ ഹൃദയവും ആത്മാവും സമർപ്പിച്ചാണ് സംഘടനയ്ക്കായി പ്രവർത്തിക്കുന്നതെന്നും എസ്. ജയശങ്കർ കൂട്ടിച്ചേർത്തു.
1954-ൽ ഐക്യരാഷ്ട്ര സംഘടനയുടെ 9-ാ൦ വാർഷികത്തിനാണ് ആദ്യമായി ഇന്ത്യയുടെ പോസ്റ്റൽ ഡിപ്പാർട്മെന്റ് സ്റ്റാമ്പ് പുറത്തിറക്കിയത്. അതിനുശേഷം, സംഘടനയുടെ നാല്പതാമത്തെയും അമ്പതാമത്തെയും വാർഷികാഘോഷങ്ങളുടെ ഭാഗമായി യഥാക്രമം 1985, 1995 വർഷങ്ങളിലും ഇന്ത്യ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.
Discussion about this post