ന്യൂഡൽഹി: ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിനിടെ വാളുപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം. സംഭവത്തിൽ ആക്രമണം നടത്തിയവർക്കെതിരെ പോലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. അലിപ്പൂർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അക്രമത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനു പരിക്കുണ്ട്. കാർഷിക നിയമത്തിനെതിരെ വിവിധ കർഷക സംഘടനകൾ സംഘടിപ്പിച്ച സമരത്തിനിടെ ഡൽഹിയിലെ സിഘു ബോർഡറിനു സമീപമുള്ള സർക്കാർവക വസ്തുവഹകൾ പ്രക്ഷോഭകർ നശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിനെതിരെയും പോലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്തെ ക്രമസമാധാന പാലനത്തിനായി സിഘു ബോർഡറിനു സമീപം വൻ സുരക്ഷയാണ് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെയാണ് കർഷകർ അക്രമാസക്തമായത്.
ഇതേതുടർന്ന് ഇവർ സിഘു ബോർഡർ കടക്കുന്നത് തടയുന്നതിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുമായി പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. കർഷകർ ഡൽഹി പോലീസിന്റെ ബാരിക്കേഡുകൾ തകർക്കാനുള്ള ശ്രമങ്ങൾ നടത്തിയതോടെ പോലീസ് ഗ്യാസ് ഷെല്ലുകളും പ്രയോഗിച്ചു.
Discussion about this post