കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ കൊല്‍ക്കത്തയില്‍. ശനിയാഴ്ച വെളുപ്പിന് ഒരുമണിയോടെയാണ് അമിത്ഷാ ബംഗാളിലെത്തിയത്. അഞ്ചുമാസത്തിനുള്ളില്‍ നിയമസഭ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാനിരിക്കെയാണ് അമിത് ഷായുടെ രണ്ടുദിവസത്തെ ബംഗാള്‍ സന്ദര്‍ശനം.
അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി തൃണമൂലിലെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. തൃണമൂലിന്റെ മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരി പാര്‍ട്ടി വിട്ടത് മമതക്ക് വലിയ ക്ഷീണമായിരുന്നു. അമിത്ഷായുടെ സന്ദര്‍ശന വേളയില്‍ ഇദ്ദേഹം ബി.ജെ.പിയില്‍ ചേരുമെന്നാണ് സൂചന. കൂടാതെ തൃണമൂല്‍ വിട്ട മറ്റു നേതാക്കളും ബി.ജെ.പിയില്‍ ചേരും.
ശനിയാഴ്ച മിഡ്നാപോറില് അമിത് ഷാ ബംഗാള്‍ ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഈ സമയമായിരിക്കും തൃണമൂല്‍ നേതാക്കളുടെ ബി.ജെ.പി പ്രവേശനമെന്നാണ് വിവരം.
നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അമിത് ഷായും ബി.ജെ.പി പ്രസിഡന്റ് ജെ.പി. നദ്ദയും എല്ലാ മാസവും ബംഗാള്‍ സന്ദര്‍ശിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു.
തൃണമൂല്‍ എം.എല്‍.എ ശീല്‍ഭദ്ര ദത്ത, ന്യൂനപക്ഷ സെല്‍ നേതാവ് കബീറുല്‍ ഇസ്ലാം എന്നിവര്‍ വെള്ളിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ച സുവേന്ദു അധികാരിയും മറ്റൊരു എം.എല്‍.എയായ ജിതേന്ദ്ര തിവാരിയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇവരില്‍ സുവേന്ദു അധികാരി അമിത് ഷായുടെ സാന്നിധ്യത്തില്‍ ബി.ജെ.പിയില്‍ ചേരാന്‍ ഒരുങ്ങുകയാണ്.
അതേസമയം മൂന്ന് എം.എല്‍.എമാര്‍ രാജിവെച്ചത് തൃണമൂലില്‍ ആശങ്ക വളര്‍ത്തിയിട്ടുണ്ട്. സുവേന്ദു അധികാരിയുടെ രാജി സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിയമസഭ സ്പീക്കര്‍ ബിമന്‍ ബാനര്‍ജി സ്വീകരിച്ചില്ല. രാജിക്കത്തില്‍ തീയതിയില്ല, സ്വമേധയാ നല്കിയ രാജിക്കത്തായി തോന്നുന്നില്ല തുടങ്ങിയ കാരണങ്ങളാണ് സ്പീക്കര്‍ ചൂണ്ടിക്കാട്ടിയത്. തിങ്കളാഴ്ച, തന്നെ വന്നു കാണാനും നിര്‍ദേശിച്ചു.
Discussion about this post