ഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മമതാ ബാനർജി സർക്കാർ ബംഗാളിനെ നശിപ്പിച്ചെന്നും കേന്ദ്ര പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കിയില്ലെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. 70 ലക്ഷം കർഷകർക്ക് നൽകുന്ന ധനസഹായ പദ്ധതിയായ പി.എം കിസാൻ പദ്ധതി ബംഗാളിൽ നടപ്പാക്കിയില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
“മൂന്നു ദശാബ്ദം ബംഗാൾ ഭരിച്ച ഇടതുപാർട്ടികൾ സംസ്ഥാനത്തെ പിന്നോക്കമാക്കി. കർഷകർക്കായി ഒന്നും ചെയ്തില്ല. ഇപ്പോൾ കർഷകരുടെ പേര് പറഞ്ഞ് ഡൽഹിയിലെ ജനങ്ങളെ ദ്രോഹിക്കുകയും രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി തകർക്കുകയുമാണ് ചെയ്യുന്നത്”- അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല, ഇടതു പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് മണ്ഡികളില്ല എന്നത് അവർ മറക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
15 വർഷം മുമ്പുള്ള മമതാ ബാനർജിയുടെ പ്രസംഗം കേട്ടാൽ അവർ ബംഗാളിനെ എത്രത്തോളം നശിപ്പിച്ചുവെന്ന് വ്യക്തമായി അറിയാൻ സാധിക്കുമെന്നും മമതാ ബാനർജിയുടെ ഭരണം കർഷകർക്കെതിരാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി.
Discussion about this post