കൊല്ലം: കേരള സമൂഹത്തെ ഞെട്ടിച്ച് വീണ്ടും സ്വത്തിന് വേണ്ടി മകനും മരുമകളും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി. തെക്കുംഭാഗം ഞാറമ്മൂട്ടില്‍ മാതാവിനെ കൊലപ്പെടുത്തിയ മകനേയും മരുമകളെയുമാണ് പൊലിസ് അറസ്റ്റ് ചെയ്തു. തെക്കുംഭാഗം ഞാറമ്മൂട് കിഴക്കുമുറി പടിഞ്ഞാറ്റതില്‍ വീട്ടില്‍ രാജേഷ്, ഭാര്യ ശാന്തിനി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഫെബ്രുവരി ഒന്നിനായിരുന്നു സംഭവം. തെക്കുംഭാഗം ഞാറമ്മൂട് കിഴക്കുമുറി പടിഞ്ഞാറ്റതില്‍ വീട്ടില്‍ ദേവകി(75)യാണ് ഒന്നിന് പുലര്‍ച്ചെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിന് തെക്കുംഭാഗം പൊലിസ് കേസെടുത്തിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമാണ് കഴുത്തില്‍ ബലം പ്രയോഗിച്ചതിനെത്തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായത്. കൊല്ലം മങ്ങാട് സ്വദേശിയായ മകള്‍ ശശികല അമ്മ മരണപ്പെട്ടതറിഞ്ഞപ്പോള്‍ തന്നെ മരണത്തില്‍ ദുരൂഹത ആരോപിച്ച് തെക്കുംഭാഗം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാൽ മരണം സ്വാഭാവികമാണെന്ന് വാദിച്ച് അറസ്റ്റിനെ ചെറുക്കാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും പൊലിസ് ഒരാഴ്ചയില്‍ അധികം നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മാതാവുമായി സ്വത്ത് തര്‍ക്കത്തിലായിരുന്ന മകന് വീടും പുരയിടവും കൈക്കലാക്കുന്നതിന് വേണ്ടിയാണ് ഭാര്യയുടെ സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നവെന്ന് പൊലിസ് പറഞ്ഞു.
സ്വന്തമായി മിനി ബസും, ഓട്ടോയുമുള്ള രാജേഷിന്റെ അമ്മയുടെ പേരില്‍ 10 സെന്റ് വസ്തുവും വീടുമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴര സെന്റ് മകന് രാജേഷ്, മകള്‍ ശശികലയ്ക്ക് രണ്ടര സെന്റും ധന നിശ്ചയ ആധാരം പ്രകാരം നല്‍കിയിരുന്നു. എന്നാല്‍ മകന്റെയും മരുമകളുടെയും ക്രൂരമായ പീഡനം സഹിക്കാതെ അമ്മ ദേവകി കളക്ടര്‍ക്ക് ഉള്‍പ്പെടെ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രമാണം റദ്ദാക്കിയിരുന്നു. മൃതദേഹത്തില്‍ ദേവകിയുടെ കൈകള്‍ കൂട്ടി കെട്ടിയ രീതിയിലായിലും വയര്‍ വീര്‍ത്ത സാഹചര്യത്തിലുമായിരുന്നു.
സംശയം തോന്നിയ പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരുന്നു. റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിരുന്നു.സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ നാളുകളായി ഈ കുടുംബത്തില്‍ വഴക്കും അടിയും സ്ഥിരമായിരുന്നുവെന്നും മരണം മുന്‍കൂട്ടി കണ്ട ദേവകി അപകട സാധ്യതയും മരണത്തെ കുറിച്ചും പേപ്പറില്‍ എഴുതി കുപ്പിയിലാക്കി അയലത്തെ വീട്ടില്‍ എറിഞ്ഞ് കൊടുത്തത് ദേവകിയുടെ മരണത്തില്‍ നിര്‍ണായകമായതായി സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ സുരേഷ്കുമാര്‍ പറഞ്ഞു.
Discussion about this post