ഡൽഹി: ഇന്ത്യയിൽ ഐഫോൺ 12 ഉദ്പാദനം ആരംഭിച്ച് ആപ്പിൾ. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്ഫോൺ വിപണിയിൽ ഉദ്പാദനം ആരംഭിക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്ന് അമേരിക്കൻ ടെക് ഭീമൻ ആപ്പിൾ വ്യക്തമാക്കി.
തമിഴ്നാട്ടിലെ ഫോക്സ്കോൺ പ്ലാന്റിലാണ് ആപ്പിൽ ഐഫോൺ ഉദ്പാദനം ആരംഭിച്ചത് എന്നാണ് വിവരം. പ്രധാനമായും പ്രാദേശിക വിപണിയെ ലക്ഷ്യമിട്ടാണ് ഇവിടെ ഉദ്പാദനം നടക്കുന്നത്.
ചൈനയുമായി അമേരിക്കയുടെ വ്യാപാരയുദ്ധം കൊടുമ്പിരി കൊണ്ട സമയത്താണ് പുതിയ വിപണി തേടി അമേരിക്കൻ കമ്പനികൾ ഇന്ത്യയിൽ എത്തിയത്. 2017ൽ ഇന്ത്യയിൽ ചുവടുറപ്പിച്ച ഐഫോൺ ഉദ്പാദകരായ വിസ്ട്രോണിന്റെ പാതയാണ് നിലവിൽ ഫോക്സ്കോണും പിന്തുടരുന്നത്.
ഇവരെക്കൂടാതെ ഐഫോൺ വിതരണ രംഗത്തെ മൂന്നാമനായ പെഗാട്രോണും ഇന്ത്യയിൽ ഐഫോൺ നിർമ്മിക്കാൻ കരാറിൽ എത്തിയിട്ടുണ്ട്. ഇതിനായി 900 മില്ല്യൺ ഡോളറിന്റെ പദ്ധതികൾക്കാണ് കമ്പനികൾ രൂപം നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപിത പദ്ധതിയായ മേക്ക് ഇൻ ഇന്ത്യയുമായി സഹകരിച്ചാണ് കമ്പനികൾ മുന്നോട്ട് നീങ്ങുന്നത്.
ആപ്പിളിന്റെ ടാബ്ലെറ്റുകളായ ഐപാഡുകൾ ഇന്ത്യയിൽ നിർമ്മിക്കാനും പദ്ധതികൾ ഒരുങ്ങുകയാണ്. അന്താരാഷ്ട്ര സ്മാർട്ട്ഫോൺ ഹബ്ബായി ഇന്ത്യയെ മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതികൾക്ക് കിട്ടുന്ന സ്വീകാര്യതയാണ് ഇത്തരം കമ്പനികളുടെ ഇന്ത്യയിലേക്കുള്ള കടന്നു വരവെന്ന് കേന്ദ്ര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി. ഇത് രാജ്യത്ത് വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post