ഡല്‍ഹി: ഇന്ത്യ-ചൈന അതിർത്തിയിൽ മാസങ്ങള്‍ നീണ്ട സംഘര്‍ഷത്തിന് അയവുവന്നെങ്കിലും ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തികളില്‍ ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായി റിപ്പോര്‍ട്ട്. സിക്കിമിനോട് ചേര്‍ന്ന് ഉളള നാകുലയില്‍ കിടക്കുന്ന പ്രദേശങ്ങളിലാണ് ചൈന സൈനിക പോസ്റ്റുകളും, റോഡുകളും നിര്‍മിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഗല്‍വാനിലുണ്ടായ സംഘര്‍ഷത്തിന് ശേഷം നാകുലയില്‍ പട്രോളിങ് നടത്താനുളള ഇന്ത്യന്‍ ശ്രമത്തെ ചൈന തടഞ്ഞിരുന്നു. ചൈനീസ് സൈന്യം കുറച്ചുനാളുകളായി ഈ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ഇന്ത്യന്‍ സൈന്യത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ബംഗാളിലെ ഹസിമാരയില്‍ റഫാല്‍ വിമാനത്തിന്റെ രണ്ടാമത്തെ സ്ക്വാഡ്രണ്‍ പ്രവര്‍ത്തനം തുടങ്ങാനിരിക്കെയാണ് ചൈനീസ് ഭീഷണിയുടെ വാര്‍ത്ത പുറത്തുവരുന്നത്.
കാപ്പല്ല സ്പെയ്സ് എന്ന കമ്പനിയാണ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്. മാര്‍ച്ച് 12 വരെയുളള ചിത്രങ്ങളില്‍ സൈനിക വാഹനങ്ങളും, സൈനികര്‍ക്ക് താമസിക്കാനുളള ടെന്റുകളും മറ്റും അതിര്‍ത്തിയില്‍ എത്തിച്ചതായി കാണാം. 2017-ല്‍ സംഘര്‍ഷമുണ്ടായ ദോക്ലാമില്‍ നിന്ന് അകലെയല്ല നാകുല. ഗല്‍വാന്‍ പ്രശ്നത്തിന് ശേഷം നാകുലയില്‍ ഇന്ത്യന്‍ ചൈനീസ് സൈനികര്‍ ഏറെക്കാലം മുഖാമുഖം നിന്നിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിന് ശേഷം പ്രദേശത്ത് ചൈനീസ് സൈന്യം കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. വീതി കൂടിയ റോഡുകളും, സൈനിക വാഹനങ്ങളും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്.
Discussion about this post