ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം റോക്കറ്റ് ആക്രമണം. ആക്രമണം നടന്നത് അമേരിക്കൻ സഖ്യസേന താവളങ്ങൾക്ക് സമീപമായിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ നടക്കുന്ന സമാനമായ രണ്ടാമത്തെ ആക്രമണമാണിത്.
ഇറാന് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളോ ഇസ്ലാമിക് സ്റ്റേറ്റോ ആകാം ആക്രമണത്തിനു പിന്നിലെന്നാണ് യുഎസ് കരുതുന്നത്.അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതു വരെ ഭീകര സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന സമാനമായ ആക്രമണത്തിൽ സഖ്യസേനയിലെ ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും എട്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അമേരിക്കൻ സൈനിക താവളം സ്ഥിതി ചെയ്യുന്ന എർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമായിരുന്നു ആക്രമണങ്ങൾ.
ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സഖ്യസേനാ വക്താവ് അറിയിച്ചു. സംഭവത്തെ ഇറാഖ് പ്രസിഡന്റ് അപലപിച്ചു. സംഭവം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഇറാനിയൻ ജനറൽ ഖാസിം സുലൈമാനി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു.
Discussion about this post