കൊണ്ടോട്ടി: ഷെയര്‍ചാറ്റ് മുഖേന വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം ചവറ മുകന്ദപുരം കൊല്ലേത്ത് പുത്തന്‍വീട് വീട്ടില്‍ നിസാമുദ്ധീന്‍ (39) നെയാണ് കൊണ്ടോട്ടി പൊലിസ് അറസ്റ്റ് ചെയ്തത്. മുതുവല്ലൂര്‍ നീറാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
ഷെയർ ചാറ്റിൽ പരിചയപ്പെട്ടതിനു ശേഷം പ്രതി യുവതിയെ പ്രണയം നടിച്ച് എറണാകുളത്തും കോഴിക്കോടുമുള്ള ലോഡ്ജില്‍ വച്ച് ലൈംഗീകമായി പീഡിപ്പിക്കുകയും യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണയം വച്ച് തിരിച്ചുനല്‍കാതെ ചതിച്ചുവെന്നുമാണ് പരാതി.
യുവതിയെ കാണാതായതോടെ അവരുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടതോടെ എട്ട് ദിവസത്തിന് ശേഷം ഫെബ്രുവരി 26 ന് കൊണ്ടോട്ടിയില്‍ യുവതിയെ ഉപേക്ഷിച്ചു പ്രതി മുങ്ങി. അന്വേഷണത്തില്‍ കാസര്‍കോഡ് ചെറുവത്തൂരിലുള്ള ഒരു ഹോട്ടലില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതി ഇതുപോലെ നിരവധി സ്ത്രീകളുമായി ചാറ്റ് ചെയ്യുന്നത് പതിവാക്കിയ ആളാണെന്ന് പൊലിസ് പറഞ്ഞു. ഡി.വൈ.എസ്.പി കെ. അഷ്റഫ്, ഇന്‍സ്പെക്ടര്‍ എം.സി പ്രമോദ്, എസ്.ഐ ദിനേശ് കുമാര്‍, സി.പി.ഒ പമിത്ത്, രതീഷ്, മുഹമ്മദ് മുസ്തഫ തുടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
Discussion about this post