കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സിപിഎമ്മുകാർ കൊള്ളസംഘത്തെ പോലെ പെരുമാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പ്രവർത്തകരെ മർദ്ദിക്കാനും കൈയ്യേറ്റം ചെയ്യാനും സിപിഎം- ഡി വൈ എഫ് ഐ ഗുണ്ടകൾക്ക് അവസരം നൽകിയ പൊലീസ് നടപടി കാടത്തമാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മുകാരുടെ അക്രമം ചിത്രീകരിച്ച ജയ്ഹിന്ദ് ചാനലിന്റെ സംഘത്തേയും ഗുണ്ടകള്‍ കയ്യേറ്റം ചെയ്തു. ജയ്ഹിന്ദ് ന്യൂസിന്റെ കണ്ണൂരിലെ ജീവനക്കാരനായ മനേഷ് കൊറ്റാളിയുടെ രണ്ടര പവന്റെ മാലയും സിപിഎം ഗുണ്ടകൾ മോഷ്ടിച്ചു. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം അഴിച്ചു വിട്ടതെന്നും സുധാകരൻ പറഞ്ഞു.
ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്ക്കും ഉണ്ട്. ജനാധിപത്യബോധവും മര്യാദയും തൊട്ടുതീണ്ടാത്ത സിപിഎം വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമം അഴിച്ചുവിടുകയാണ്. ഇത് തടയാന്‍ ഉത്തരവാദിത്തപ്പെട്ട പൊലീസ് ആകട്ടെ കൈയ്യുംകെട്ടി നോക്കി നിൽക്കുകയാണെന്നും കെ സുധാകരൻ ആരോപിച്ചു.
Discussion about this post