കോതമംഗലം: കുളത്തിൽ മുത്തച്ഛന്റെയും ചെറുമകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. പോത്താനിക്കാട് പുളിന്താനം ചെനയപ്പിള്ളി ജോർജ് (78), ചെറുമകൻ ജെറിൻ (13) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇരുവരും വ്യാഴാഴ്ച്ച രാവിലെ കൃഷിയിടത്തിൽ പുല്ലിന് മരുന്ന് തളിക്കാൻ പോയതായിരുന്നു.
നേരമേറെ ആയിട്ടും മടങ്ങി വരാത്തതിനെ തുടർന്ന് ഉച്ചയോടെ ബന്ധുക്കൾ അന്വേഷിച്ചിറങ്ങുകയായിരുന്നു. തിരിച്ചിലിനിടയിൽ കുളക്കരയിൽ ചെരുപ്പ് കണ്ടെത്തി. വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ അഗ്നി രക്ഷ സേനാംഗങ്ങൾ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
പാടത്തിനോട് ചേർന്നുള്ള എട്ട് അടി താഴ്ചയുള്ള കുളത്തിലാണ് രണ്ട് പേരുടേയും മൃതദേഹം കണ്ടെത്തിയത്. കുളത്തിൽ നിറയെ ചെളിയായിരുന്നു. ജെറിൻ കുളത്തിൽ വീഴുന്നത് കണ്ട് ജോർജ് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും ചെളിയിൽ അകപ്പെട്ടതാതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്തു.
Discussion about this post