കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്റെ പേരില്‍ മുസ്ലീങ്ങളെ കൊല്ലുന്നതും തമ്മില്‍ വ്യത്യാസമില്ലെന്ന പരാമര്‍ശത്തില്‍ തെന്നിന്ത്യന്‍ താരം സായ് പല്ലവിക്കെതിരെ മുതിർന്ന നടി വിജയശാന്തി. ഗോവധം നടത്തുന്നവരെ കൊല്ലുന്നതും കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും തമ്മിൽ വ്യത്യാസമുണ്ടെന്ന് നടി ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയാണ് നടിയുടെ പരാമർശം.
സായ് പല്ലവിയുടെ വാക്കുകൾ വിവാദപരമാണ്. കാശ്മീരി വംശഹത്യയും വിശുദ്ധ പശുക്കളെ കൊല്ലുന്നവരെ ശിക്ഷിക്കുന്നതും തമ്മിൽ താരതമ്യപ്പെടുത്താൻ സാധിക്കില്ല. ഒരു അമ്മ കുഞ്ഞിനെ ശിക്ഷിക്കുന്നതും കള്ളൻ തന്റെ തെറ്റുകൾക്ക് ശിക്ഷിക്കപ്പെടുന്നതും ഒരേപോലെയാണോ എന്ന് വിജയശാന്തി ചോദിക്കുന്നു.
അറിയാത്ത വിഷയങ്ങളിൽ നിന്ന് മാറിനിൽക്കണം എന്നും വിജയശാന്തി പറയുന്നു. ‘വിരാട പർവ്വം’ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ സായ് പല്ലവിയുടെ വാക്കുകളെ തങ്ങളുടെ സിനിമയുടെ പ്രൊമോഷനായി ഉപയോഗിക്കുകയാണ് എന്നും നടി ആരോപിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ‘വിരാട പര്‍വ്വം’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിൽ സായ് പല്ലവിയുടെ പരാമര്‍ശം.
Discussion about this post