കൊച്ചി: ഗുരുവായൂർ ക്ഷേത്ര അന്നദാന ഫണ്ടിലേക്ക് കാണിക്കയായി 1.51 കോടിയുടെ ചെക്ക് നൽകി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഇന്ന് ക്ഷേത്ര ദർശനത്തിനെത്തിയപ്പോഴായിരുന്നു അംബാനി അന്നദാനഫണ്ടിലേക്ക് തുക കൈമാറിയത്. ഇളയ മകൻ ആനന്ദിന്റെ പ്രതിശ്രുത വധു രാധികാ മർച്ചന്റ്, റിലയൻസ് ഡയറക്ടർ മനോജ് മോദി എന്നിവർക്കൊപ്പമാണ് മുകേഷ് അംബാനി ഗുരുവായൂരിലെത്തിയത്. ഭഗവാന് നെയ്യഭിഷേകവും അർച്ചനയും നടത്തിയ ശേഷമാണ് ദർശനം പൂർത്തിയാക്കിയത്.
കൊച്ചിയിൽ വിമാനമിറങ്ങിയ ശേഷം ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൻറെ ഗ്രൌണ്ടിലേക്ക് ഹെലികോപ്റ്റർ വഴിയെത്തിയ അദ്ദേഹം കാറിലാണ് ക്ഷേത്രത്തിലെത്തിയത്.ക്ഷേത്ര കാര്യങ്ങൾ എല്ലാം ചെയർമാനോട് ചോദിച്ചറിഞ്ഞ അംബാനി ഏകദേശം 20 മിനിറ്റോളം ക്ഷേത്രത്തിൽ ചെലവഴിച്ചു. അഞ്ചരയോടെ ദർശനം പൂർത്തിയാക്കി അദ്ദേഹം മടങ്ങി.
ശ്രീവൽസം ഗസ്റ്റിനു സമീപം തെക്കേ നടപ്പന്തലിനു മുന്നിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ സി.മനോജ്, മുൻ എംപി ചെങ്ങറ സുരേന്ദ്രൻ, കെ.വി.മോഹന കൃഷ്ണൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചു.
ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ അദ്ദേഹത്തിന് കിഴക്കേ ഗോപുരകവാടത്തിനു മുന്നിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ ദേവസ്വത്തിന്റെ ഉപഹാരവും സമ്മാനിച്ചു. എല്ലാവർക്കും നന്ദി പറഞ്ഞ ശേഷമാണ് മുകേഷ് അംബാനിയും സംഘവും മടങ്ങിയത്
ഗുരുവായൂർ ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സഹായം നൽകുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മുകേഷ് അംബാനി ക്ഷേത്രം ഭാരവാഹികളെ അറിയിച്ചു. ഗുരുവായൂരിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനുള്ള പദ്ധതിക്ക് സഹായം അഭ്യർഥിച്ച് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നൽകിയ നിവേദനത്തിനുള്ള മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. ക്ഷേത്ര ദർശനത്തിനെത്തിയ മുകേഷ് അംബാനിയുമായി ഇക്കാര്യം ദേവസ്വം ചെയർമാൻ സംസാരിച്ചു. അദ്ദേഹം ഇന്ന് തിരിച്ച് മുംബൈയ്ക്ക് മടങ്ങും. കഴിഞ്ഞ മാസവും അദ്ദേഹം ഗുരുവായൂരിൽ ദർശനത്തിനെത്തിയിരുന്നു.
Discussion about this post