മൊഗാദിഷു: സൊമാലിയയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സെമാലിയൻ സൈന്യവും അൽ ഖ്വയ്ദയുടെ ഉപസംഘടനയായ അൽ ഷബാബ് ഭീകരരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിൽ 100 ലധികം തീവ്രവാദികളും ഏഴ് സൈനികരും കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മദ്ധ്യ സൊമാലിയൻ നഗരമായ ഗാൽക്കാഡിലെ സൈനിക താവളം ഭീകരർ ആക്രമിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് നൂറിലധികം അൽ ഷബാബ് ഭീകരർ കൊല്ലപ്പെട്ടതെന്ന് സെമാലിയ സർക്കാർ വ്യക്തമാക്കി. സൈനികതാവളത്തിന്റെ ഡെപ്യൂട്ടി കമാൻഡർ അടക്കമുള്ള സൈനികരാണ് കൊല്ലപ്പെട്ടത്. അമേരിക്കയുടെ പരിശീലനം ലഭിച്ച യൂണിറ്റിലെ അംഗങ്ങളായ സൈനികരാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച പുലർച്ചെ സൈനിക താവളത്തിലേക്ക് ഇരച്ചു കയറിയ അൽ ഷബാബ് ഭീകരർ ബോംബ് എറിഞ്ഞാണ് ആക്രമണത്തിന് തുടക്കം കുറിച്ചത്. മിനിറ്റുകൾക്കകം സൈനികർ പ്രത്യാക്രമണം നടത്തുകയായിരുന്നു.
സെമാലിയയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരാനും നിലവിലെ ഭരണകൂടത്തെ താഴെയിറക്കാനുമായി 2006 മുതലാണ് അൽ ഷബാബ് ഭീകരസംഘടന ആക്രമണങ്ങൾ നടത്തുന്നുണ്ട്.
Discussion about this post