ന്യൂഡൽഹി : ഇന്ത്യയുമായി ആണവോർജത്തിന്റെ വിഷയത്തിൽ സഹകരണം വർദ്ധിപ്പിക്കാൻ താൽപ്പര്യം അറിയിച്ച് റഷ്യ. ഇന്ത്യയിൽ കൂടുതൽ ആണവ റിയാക്ടറുകൾ നിർമ്മിക്കാൻ എല്ലാ സഹായവും നൽകാൻ തയ്യാറാണെന്ന് റഷ്യൻ ആണവ ഏജൻസി മേധാവി വ്യക്തമാക്കി. നിലവിലെ കൂടംകുളത്തെ ആണവോർജ പദ്ധതിക്ക് പുറമേ കൂടുതൽ സ്ഥലങ്ങളിൽ ഉയർന്നശേഷിയുള്ള ആണവോർജ യൂണിറ്റുകൾ നിർമ്മിക്കാൻ സഹായിക്കാം എന്നാണ് റഷ്യൻ ആണവ ഏജൻസിയായ റോസാറ്റം സ്റ്റേറ്റ് ആറ്റോമിക് എനർജി കോർപ്പറേഷന്റെ ഡയറക്ടർ ജനറൽ അലക്സി ലിഖാചേവ് വ്യക്തമാക്കിയിരിക്കുന്നത്.
റഷ്യയിലെ സെവർസ്കിൽ ആറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ അജിത് കുമാർ മൊഹന്തിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അലക്സി ലിഖാചേവ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സമാധാന ആവശ്യങ്ങൾക്കായി ആണവോർജം ഉപയോഗിക്കുന്ന മേഖലയാണ് ഇന്ത്യയുടേത്. അതിനാൽ തന്നെ ഇന്ത്യയുമായുള്ള ആണവോർജ സഹകരണം വിപുലീകരിക്കാൻ തങ്ങൾ തയ്യാറാണ് എന്നായിരുന്നു അലക്സി ലിഖാചേവ് പ്രഖ്യാപിച്ചത്.
ആണവ സാങ്കേതികവിദ്യകളുടെ വൈദ്യുതി ഇതര ആവശ്യങ്ങൾ, ലോ പവർ ഉൽപ്പാദന പദ്ധതികൾ എന്നിവയിലും ഇന്ത്യയുമായി കൂടുതൽ സഹകരണത്തിന് താല്പര്യമുണ്ടെന്ന് റോസാറ്റം സ്റ്റേറ്റ് ആറ്റോമിക് എനർജി കോർപ്പറേഷൻ വ്യക്തമാക്കി. കൂടംകുളം ആണവോർജ പദ്ധതിയിൽ ഇന്ത്യയുടെ നിർമ്മാണ പങ്കാളിയായിരുന്നു റഷ്യ. ആയിരം മെഗാവാട്ട് വീതമുള്ള 6 ലൈറ്റ് വാട്ടർ ആണവ റിയാക്ടറുകൾ ആണ് കൂടംകുളത്ത് നിർമ്മിച്ചിട്ടുള്ളത്.
Discussion about this post