ന്യൂഡൽഹി: അരവിന്ദ് കെജ്രിവാൾ ബിഭവ് കുമാറിനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് രാജ്യസഭാംഗം സ്വാതി മലിവാൾ. തനിക്കെതിരെ അക്രമം നടക്കുമ്പോൾ കെജ്രിവാൾ വസതിയിലുണ്ടായിരുന്നു. ഇത്രയും നാളുകളായി അദ്ദേഹം തന്നെ വിളിച്ചിട്ടില്ലെന്നും സ്വാതി വ്യക്തമാക്കി. എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സ്വാതിയുടെ വെളിപ്പെടുത്തൽ.
‘തനിക്കെതിരെ അതിക്രമം നടന്നതിന് ശേഷം ഇന്ന് വരെ അരവിന്ദ് കെജ്രിവാൾ എന്നെ കാണുകയോ വിളിക്കുകയോ ചെയ്തിട്ടില്ല. പ്രതിയെ സംരക്ഷിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. എന്നെ വ്യക്തിഹത്യ ചെയ്യുവാനായി ആം ആദ്മി പാർട്ടിയിലെ എല്ലാവർക്കും കെജ്രിവാൾ നിർദേശം നൽകിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ കെജ്രിവാൾ വസതിയിലുണ്ടായിരുന്നു’- സ്വാതി വ്യക്തമാക്കി.
കഴിഞ്ഞ 13-ാം തീയതി 9 മണിയോടെയാണ് കെജ്രിവാളിനെ കാണാനായി അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. ഡ്രോയിംഗ് റൂമിൽ കാത്തിരിക്കാനും കെജ്രിവാൾ ഉടനെയെത്തുമെന്നും ആണ് അദ്ദേഹത്തിന്റെ ജീവനക്കാർ തന്നോട് പറഞ്ഞത്. എന്നാൽ, കുറച്ചു സമയം കഴിഞ്ഞതും ബിഭവ് പാഞ്ഞുവരുകയും തന്നെ അകാരണമായി മർദ്ദിക്കുകയുമായിരുന്നു. എട്ടോളം തവണ ബിഭവ് തന്നെ മർദ്ദിച്ചു. അദ്ദേഹത്തെ തള്ളിമാറ്റാൻ ശ്രമിച്ചപ്പോൾ കൈപിടിച്ച് വലിച്ചിഴക്കുകയായിരുന്നു. അടത്തുള്ള മേശയിൽ തട്ടി താഴെ വീണപ്പോൾ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. തന്നെ രക്ഷിക്കാൻ ആരും തയ്യാറായില്ലെന്നും സ്വാതി കൂട്ടിച്ചേർത്തു.
Discussion about this post