എറണാകുളം: കേരളത്തിലെ പ്രധാനപ്പെട്ട ജലസ്രോതസായ പെരിയാറിലെ തുടരെ തുടരെയുള്ള മലിനീകരണം തടയാൻ ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി. പെരിയാർ വീണ്ടും വീണ്ടും നിറം മാറി ഒഴുകുന്നതും മത്സ്യക്കുരുതിക്ക് വേദിയാവുന്നതും തുടർക്കഥയാവുകയാണ്. കേരളത്തിലെ ഏറ്റവും നീളം കൂടിയ ഈ നദിയിൽ മലിനീകരണം തടയാനുള്ള സർക്കാർ നീക്കങ്ങൾ പ്രഹസനം മാത്രമാമെണന്നും ഡിഎസ്‌ജെപി പ്രസിഡന്റ് കെഎസ്ആർ മേനോൻ പറഞ്ഞു.
ഈ വിഷയത്തിൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ഒരു വ്യക്തിയെന്ന നിലയ്ക്ക് ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് താൻ 2020 ഏപ്രിൽ മാസം ഒരു പൊതുതാൽപര്യ ഹർജി ഹൈക്കോടതിയിൽ കൊടുത്തിരുന്നുവെന്നു മേനോൻ ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഈ വിഷയം അന്ന് സ്വമേധയാ ഏറ്റെടുത്ത സാഹചര്യത്തിൽ ആ ഹർജിയും പരിഗണനയിലെടുത്തിരുന്നു.
2020 ഏപ്രിൽ 24ന് പൊതുതാൽപര്യ ഹർജി അംഗീകരിച്ചുകൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് ടിആർ രവിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജിക്കാരന്റെ നിവേദനങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയും സ്വമേധയാ എടുത്ത കേസിൽ സമർപ്പിച്ച വിശദമായ റിപ്പോർട്ട് ഹർജിക്കാരനുമായി പങ്കിടാൻ കേരള മലിനീകരണ നിയന്ത്രണ ബോർഡിനോട് നിർദ്ദേശിക്കുകയും ചെയ്തു. പക്ഷെ ബോർഡ് ഇക്കാര്യത്തിൽ ഒരു വിരൽ പോലും അനക്കാൻ ഇന്ന് വരെ തയാറായില്ല.
കാലവർഷം തുടങ്ങിയ സാഹചര്യത്തിന്റെ മറവിൽ വ്യവസായങ്ങൾ വൻതോതിൽ വിഷമാലിന്യങ്ങൾ പുഴയിൽ തള്ളിയതിന്റെ ഫലമായിട്ടാണ് മത്സ്യ കുരുതി സംഭവിച്ചത്. മലിനീകരണ നിയന്ത്രണ ബോർഡും ജില്ലാ ഭരണസംവിധാനവും അതു തടയുന്നതിൽ പൂർണമായി പരാജയപ്പെട്ടിരിക്കുകയാണ്. വളരെ ഗുരുതരമായ ഈ വിഷയത്തിൽ ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ അന്വേഷണം നടത്തിയാൽ മാത്രമേ കുറ്റക്കാരെ കണ്ടു പിടിക്കാനും മലിനീകരണം എന്നന്നേക്കുമായി അവസാനിപ്പിക്കാനും സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അശാസ്ത്രീയമായ മണൽവാരൽ കേരളത്തിലെ നദികളെ മൃതപ്രായരാക്കിയിരിക്കുകയാണ്. കുടിവെള്ള സ്രോതസ്സ് എന്നതുകൂടാതെ മത്സ്യ സമ്പത്ത് കൊണ്ടും വിനോദസഞ്ചാര സാധ്യതകൾ കൊണ്ടും സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ മുഖ്യ സ്ഥാനം വഹിക്കുന്ന കേരളത്തിലെ ജലസ്രോതസ്സുകളെ നിക്ഷിപ്ത താല്പര്യക്കാരിൽ നിന്നും സംരക്ഷിക്കാൻ കോടതിക്ക് മാത്രമേ കഴിയൂ എന്ന് പാർട്ടി ജനറൽ സെക്രട്ടറി എസ്എസ് മേനോൻ കൂട്ടിച്ചേർത്തു.
Discussion about this post