ന്യൂഡൽഹി: കശ്മീരികളുടെ മനസ്സിൽ നിന്നും പാകിസ്താൻ പുറത്തായതോടെ കശ്മീർ ‘പൂർണ്ണമായും മുഖ്യധാര’യിൽ ആയിക്കഴിഞ്ഞുവെന്ന് റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) മുൻ മേധാവി എ എസ് ദുലത്ത്. താഴ് രയിൽ ഭീകരവാദം കുറഞ്ഞിരിക്കുന്നു, വിഘടനവാദവും അവസാനിച്ചുവരികയാണെന്നാണ് അദ്ദേഹം പറയുന്നത്.
ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവെ, ഹാരി രാജകുമാരന്റെ ഈയിടെ പുറത്തിറക്കിയ ‘സ്പെയർ’ എന്ന പുസ്തകത്തെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു, ‘ജീവിതത്തിലെ അസാധാരണത്വങ്ങളിൽ, താൻ സാധാരണമായി കണ്ടതും ആസ്വദിച്ചതും അഫ്ഗാനിസ്ഥാനാണ്’ എന്ന് ബ്രിട്ടീഷ് രാജകുടുംബാംഗം എഴുതിയിരുന്നു. കശ്മീരിന്റെ കാര്യത്തിലും ഇതുതന്നെ പറയാമെന്ന് ദുലത്ത് പറഞ്ഞു.
”1947 മുതൽ ഇന്ത്യൻ സർക്കാർ കശ്മീരിനെ മുഖ്യധാരയിൽ എത്തിക്കാനും കശ്മീരികളുടെ മനസ്സിൽ നിന്ന് പാക്കിസ്താനെ പുറത്താക്കാനുമാണ് ശ്രമിക്കുന്നത്. ഇതിൽ വലിയ വിജയം കൈവരിച്ചുവെന്ന് കരുതുന്നു. ഇന്ന് കശ്മീർ ഏതാണ്ട് പൂർണ്ണമായും മുഖ്യധാരയായി മാറിയിരിക്കുന്നു. വിഘടനവാദവും, ഹുറിയത്തും എല്ലാം അവസാനിച്ചു” ദുലത്ത് പറഞ്ഞു.
നിങ്ങൾ കശ്മീരിലേക്ക് പോകുകയാണെങ്കിൽ, ഗുൽമാർഗിലേക്കോ പഹൽഗാമിലേക്കോ അവധി ആഘോഷിക്കാൻ മാത്രമല്ല, ശ്രീനഗറിലെ ആളുകളുമായി പോയി സംവദിക്കുക, അവർ ഏറ്റവും ദയയുള്ളവരും സൗമ്യരും നല്ലവരുമായ ആളുകളാണെന്ന് നിങ്ങൾക്ക് കാണാം. താൻ അയൽരാജ്യത്ത് നാല് തവണ പോയിട്ടുണ്ട് എന്ന് പാകിസ്താൻ സന്ദർശിച്ച ഏക റോ മേധാവിയായ ദുലത്ത് പറഞ്ഞു.
‘ഞാൻ രണ്ട് തവണ ലാഹോറിലും ഇസ്ലാമാബാദും കറാച്ചിയും സന്ദർശിച്ചിട്ടുണ്ട്. അതൊരു മികച്ച അനുഭവമായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. ട്രാക്ക് 2 വഴിയോ ബാക്ക്ചാനൽ നയതന്ത്രത്തിലൂടെയോ പാക്കിസ്താനെ കൂടുതൽ അടുത്തറിയാൻ സാധിച്ചതായി ദുലത്ത് പറഞ്ഞു. തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘എ ലൈഫ് ഇൻ ദ ഷാഡോസിൽ’, ഇന്ത്യയുടെ നിലവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.
Discussion about this post