കൊച്ചി : കൊച്ചിയിൽ വൻ ലഹരിവേട്ട. അഞ്ച് തരം ലഹരിമരുന്നുമായി യുവതിയടക്കം മൂന്ന് പേർ പിടിയിൽ. ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിൽ മുറിയെടുത്തായിരുന്നു ഇടപാട്. എംഡിഎംഎ, ഹാഷീഷ് ഓയിൽ, കഞ്ചാവ്, എൽഎസ്ഡി സ്റ്റാംപ്, നൈട്രോസ്പാം ഗുളിക എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു. സംഭവത്തിൽ ആലുവ സ്വദേശികളായ സനൂപ്, നൗഫൽ, അപർണ, എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇടപ്പള്ളി അമൃത ആശുപത്രിക്ക് സമീപത്താണ് സംഭവം. ഗർഭിണിയായ യുവതിക്ക് ചികിത്സ തേടാൻ വേണ്ടി മുറിയെടുക്കുന്നതായാണ് ഇവർ ഹോട്ടൽ ഉടമയെ അറിയിച്ചത്. രണ്ടാഴ്ചയായി ഇവർ ഇവിടെ മുറിയെടുത്തിട്ട്.
കൊച്ചിയിലെ ഹോട്ടലുകളിലും ഓയോ റൂമുകളിലും നടത്തിയ പരിശോധനയിലാണ് പോലീസ് ലഹരിമരുന്ന് ഇടപാടുകാരെ പിടികൂടിയത്. ഇന്നലെ പരിശോധനയിൽ സംശയം തോന്നിയ എസ്ഐ ഇന്ന് വീണ്ടും പരിശോധന നടത്തിയതോടെ മൂന്ന് പേരും കുടുങ്ങുകയായിരുന്നു.
ആറ് മാസം ഗർഭിണിയാണ് അപർണ. നൗഫർ യൂബർ ടാക്സി ഡ്രൈവറാണ്. ഇവർ സ്ഥിരം ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. അപർണയ്ക്കും സനൂപിനുമെതിരെ നേരത്തെ കേസുകളുണ്ടെന്നാണ് വിവരം.
Discussion about this post