കൊച്ചി: ട്രെയിനിൽ കയറാൻ ബോംബ് ഭീഷണിയുമായി യാത്രക്കാരൻ. രാജധാനി എക്സ്പ്രസിൽ കയറുന്നതിന് വേണ്ടിയാണ് യുവാവ് വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. എറണാകുളത്ത് നിന്ന് ട്രെയിൻ പുറപ്പെട്ടപ്പോഴാണ് സംഭവം. പഞ്ചാബ് സ്വദേശി ജയ്സിംഗ് റാത്തറാണ് ഭീഷണി മുഴക്കിയത്. ട്രെയിനിൽ കയറാൻ കഴിയാതെ വന്നതോടെയാണ് ഇയാൾ അറ്റകൈ പ്രയോഗിക്കുന്നത്. ഭീഷണിയെ തുടർന്ന് ഷൊർണൂരിൽ ട്രെയിൻ നിർത്തിയിട്ടു. ഇതോടെ ഭീഷണി മുഴക്കിയ യാത്രക്കാരൻ ഷൊർണൂരിലേക്ക് യാത്ര തിരിക്കുകയും, ഷൊർണൂരിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ ട്രെയിനിൽ കയറിക്കൂടുകയുമായിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.30നാണ് എറണാകുളത്ത് എത്തുന്നത്. ഈ ട്രെയിനിൽ കയറുന്നതിന് വേണ്ടി ജയ്സിംഗ് ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ കൃത്യസമയത്ത് സ്റ്റേഷനിൽ എത്താൻ ജയ്സിംഗിന് സാധിച്ചില്ല. ഇതോടെയാണ് ഇയാൾ റെയിൽവേയിൽ വിളിച്ച് ബോംബ് വച്ചിട്ടുണ്ടെന്ന് പറയുന്നത്.
ഇതേസമയം സമയം തന്നെ ഇയാൾ ട്രെയിനിന്റെ തൊട്ടടുത്ത സ്റ്റേഷനായ തൃശൂരിലോ ഷൊർണൂരിലോ എത്താനുളള തയ്യാറെടുപ്പും തുടങ്ങിയിരുന്നു. ഷൊർണൂരിലാണ് ട്രെയിൻ പിടിച്ചത്. ഇതിനിടെ ആർപിഎഫും പോലീസും ഫോൺ വിളി സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നുണ്ടായിരുന്നു. തുടർന്നാണ് ജയ്സിംഗ് വ്യാജഭീഷണി നൽകിയതാണെന്ന് കണ്ടെത്തിയത്. ഇയാളെ ആർപിഎഫ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ട്രെയിനിൽ അപായ ഭീഷണി ഇല്ലെന്ന് ആർപിഎഫ് സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post