ന്യൂഡൽഹി : അദാനി ഗ്രൂപ്പ് ഓസ്ട്രേലിയയോട് കാണിച്ച വിശ്വാസത്തിന് താൻ എന്നും കടപ്പെട്ടിരിക്കുമെന്ന് ഓസ്ട്രേലിയൻ മുൻ പ്രധാനമന്ത്രി ടോണി അബോട്ട്. അദാനി ഗ്രൂപ്പിനെതിരായ ഹിൻഡെൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ പരാമർശം. ആരോപണങ്ങൾ ഒന്നും സത്യമാവണമെന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോപണങ്ങൾ ഉന്നയിക്കാൻ എളുപ്പമാണ്. എന്തെങ്കിലും ആരോപിക്കപ്പെട്ടു എന്നത് കൊണ്ട് അത് സത്യമാകണമെന്നില്ല. കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിങ്ങൾ നിരപരാധിയാണ് എന്നതാണ് പൊതുനിയമം എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
തന്നെ സംബന്ധിച്ചിടത്തോളം, ഓസ്ട്രേലിയയോട് അദാനി ഗ്രൂപ്പ് കാണിച്ച വിശ്വാസത്തിന് എന്നും നന്ദിയുള്ളവനായിരിക്കും. അദാനി ഗ്രൂപ്പ് തന്റെ രാജ്യത്ത് നടത്തിയ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപത്തെ പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിക്ഷേപങ്ങളിലൂടെ ഓസ്ട്രേലിയയിൽ തൊഴിലവസരങ്ങളും സമ്പത്തും സൃഷ്ടിച്ച അദാനി ഗ്രൂപ്പിനെ അദ്ദേഹം പ്രശംസിച്ചു. നികുതി കൂടാതെ അദാനി ഇറക്കുമതി ചെയ്ത ഓസ്ട്രേലിയൻ കൽക്കരി ഉപയോഗിച്ച് ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് എല്ലാ സമയവും വൈദ്യുതി ഉറപ്പാക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ ശ്രമങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു.
സെൻട്രൽ ക്വീൻസ്ലാന്റിലാണ് അദാനി ഗ്രൂപ്പ് ഖനനം ചെയ്യുന്നത്. ഇന്ത്യയിൽ വൈദ്യുതീകരത്തിനായി കമ്പനി കൽക്കരി എത്തിക്കുന്നതിൽ വളരെ സന്തോഷമുണ്ട്. മുഴുവൻ സമയവും വൈദ്യുതി ഇല്ലാതെ ഒരിക്കലും ഒരു രാജ്യത്ത് വികസനമെത്തിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അദാനി ഗ്രൂപ്പ് ഓസ്ട്രേലിയയിൽ ശതകോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചിട്ടുണ്ടെന്നും അവർ രാജ്യത്ത് സമ്പത്തും തൊഴിലവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ടെന്നും ഒരു ഓസ്ട്രേലിയക്കാരൻ എന്ന നിലയിൽ തനിക്കറിയാം. കമ്പനി ഓസ്ട്രേലിയയിൽ നിലനിൽക്കാൻ വേണ്ടി സ്ഥിരോത്സാഹം കാണിച്ച രീതിയെ അഭിനന്ദിക്കുന്നു. നിയമാനുസൃതമായി പ്രവർത്തിക്കുന്ന കമ്പനിയാണ് അദാനി ഗ്രൂപ്പ് എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post