ബംഗലൂരു: മുഖ്യമന്ത്രി തർക്കം അവസാനിക്കുന്നതിന് മുൻപ് കർണാടകയിൽ കോൺഗ്രസിനെ കാത്ത് പുതിയ തലവേദന. ഉപമുഖ്യമന്ത്രി പദം മുസ്ലീം സമുദായത്തിന് നൽകണമെന്ന ആവശ്യത്തിൽ കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കാനുളള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. കർണാടക വഖഫ് ബോർഡ് മേധാവി ഷാഫി സാദി നടത്തിയ പരസ്യ പ്രസ്താവനയോട് മുസ്ലീം നേതാക്കൾ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.
67 മുതൽ 72 സീറ്റുകളിൽ വരെ കോൺഗ്രസ് വിജയിച്ചത് മുസ്ലീം വിഭാഗത്തിന്റെ വോട്ട് കൊണ്ട് മാത്രമാണെന്ന് ഷാഫി സാദി അവകാശപ്പെട്ടു. മത്സരിക്കാനായി 30 സീറ്റുകളാണ് ഞങ്ങൾക്ക് നൽകിയത്. അതിൽ 15 എണ്ണത്തിൽ വിജയിച്ചു. 9 മുസ്ലീം സ്ഥാനാർത്ഥികളും ഇതിലുണ്ട്. ഒരു സമുദായമെന്ന നിലയിൽ കോൺഗ്രസിന് തങ്ങൾ ഒട്ടേറെ സഹായങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ ചിലതൊക്കെ തിരിച്ചുതരേണ്ട സമയമാണ് ഷാഫി സാദി പറയുന്നു.
ഉപമുഖ്യമന്ത്രി പദം മാത്രമല്ല അഞ്ച് മന്ത്രിസ്ഥാനവും ഷാഫി സാദി ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം പോലുളള പ്രാധാന്യമുളള വകുപ്പുകൾ തന്നെ നൽകണമെന്നും വഖഫ് ബോർഡ് ചെയർമാൻ പറയുന്നു.
കർണാടകയിൽ ഇതുവരെ ഒരു മുസ്ലീം മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. എന്നിട്ടും ഞങ്ങൾ മുഖ്യമന്ത്രി പദം ആവശ്യപ്പെടുന്നില്ല. പട്ടികജാതി, പട്ടികവർഗ വിഭാഗം കഴിഞ്ഞാൽ കർണാടകയിൽ ഏറ്റവും കൂടുതലുളളത് മുസ്ലീം സമുദായമാണെന്നും ഷാഫി സാദി പറഞ്ഞു.
ഹിജാബ് നിരോധന വിഷയത്തിലും പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിലും ധ്രുവീകരിക്കപ്പെട്ട വർഗീയ വോട്ടുകൾ ഏകീകരിച്ചാണ് കർണാടകയിൽ കോൺഗ്രസ് വിജയം നേടിയത്. വിജയത്തിന് പിന്നാലെ നടന്ന ആഹ്ലാദപ്രകടനങ്ങളിൽ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം ഉയർന്നത് ഉൾപ്പെടെ ചർച്ചയായിരുന്നു.
Discussion about this post