ന്യൂഡൽഹി : ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി മൂന്ന് രാജ്യങ്ങൾ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാൻ, പാപുവ ഗിനിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുക. ജപ്പാനിൽ നടക്കുന്ന ജി7 ഉച്ചകോടിയിലും ക്വാഡ് നേതാക്കളുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും.
ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ജപ്പാൻ സന്ദർശിക്കുന്നത്. മെയ് 19 മുതൽ 21 വരെ ജപ്പാനിലെ ഹിരോഷിമ സന്ദർശിക്കുകയും ഉച്ചകോടിയിൽ പങ്കെടുക്കുകയും ചെയ്യും.ലോകത്തിന്റെ സുസ്ഥിരതയും സമാധാനവും, സ്ഥിരത, സമൃദ്ധി, ഭക്ഷണത്തിന്റെ ലഭ്യത, വളം, ഊർജ്ജ സുരക്ഷ, ആരോഗ്യം, ലിംഗ സമത്വം, കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിയും, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, സഹകരണം എന്നീ വിഷയങ്ങളിൽ ചർച്ച നടക്കും. ഉച്ചകോടിയുടെ ഭാഗമായി, ചില നേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി യോഗം നടത്തും.
ജപ്പാനിൽ നിന്ന് പ്രധാനമന്ത്രി പാപുവ ന്യൂ ഗിനിയയിലെ പോർട്ട് മോറെസ്ബിയിലേക്ക് പോകും. മെയ് 22 ന് പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെയോടൊപ്പം സംയുക്തമായി ഫോറം ഫോർ ഇന്ത്യ -പസഫിക് ഐലൻഡ്സ് കോ ഓപ്പറേഷന്റെ (FIPIC III ഉച്ചകോടി) മൂന്നാമത് ഉച്ചകോടിക്ക് അദ്ദേഹം ആതിഥേയത്വം വഹിക്കും. പ്രധാനമന്ത്രിയുടെ ആദ്യ പാപുവ ന്യൂ ഗിനിയ സന്ദർശനമായിരിക്കും ഇത്.
ഗവർണർ ജനറൽ സർ ബോബ് ദാദേ, പ്രധാനമന്ത്രി ജെയിംസ് മറാപെ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു .
മെയ് 22 മുതൽ 24 വരെ അദ്ദേഹം സിഡ്നി സന്ദർശിക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി , ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് എന്നിവർക്കൊപ്പം ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും.
മെയ് 24 ന് പ്രധാനമന്ത്രി അൽബനീസുമായി മോദി ഉഭയകക്ഷി യോഗം നടത്തും. ഓസ്ട്രേലിയയിലെ സിഇഒമാരുമായും ബിസിനസ്സ് മേധാവികളുമായും പ്രധാനമന്ത്രി സംവദിക്കും. സിഡ്നിയിൽ ഒരു കമ്മ്യൂണിറ്റി പരിപാടിയിൽ ഇന്ത്യയിലെ പ്രവാസികളെയും അദ്ദേഹം അഭിസംബോധന ചെയ്യും.
Discussion about this post