ന്യൂഡൽഹി : ബിബിസി ഡോക്യുമെന്ററി ഇന്ത്യൻ ഭരണഘടനയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപകീർക്കിപ്പെടുത്തിയെന്ന് ആരോപിച്ച് ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടന നൽകിയ മാനനഷ്ടക്കേസിൽ ബിബിസിക്ക് നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി. ജസ്റ്റിസ് സച്ചിൻ ദത്തയുടെ സിംഗിൾ ബെഞ്ചാണ് ബിബിസിക്കും മറ്റു കക്ഷികൾക്കും സമൻസ് അയച്ചത്. ജസ്റ്റിസ് ഓൺ ട്രയൽ എന്ന സന്നദ്ധസംഘടനയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
ഡോക്യുമെന്ററി ഇന്ത്യയിലെ ജനങ്ങളെ അപകീർത്തിപ്പെടുത്തിയെന്ന് ഓൺ ട്രയൽ എന്ന എൻജിഒ ഹർജിയിൽ ആരോപിച്ചു. ഡോക്യുമെന്ററി അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കുകയും രാജ്യത്തിന്റെയും ജുഡീഷ്യറിയുടെയും പ്രധാനമന്ത്രിയുടെയും സൽപ്പേരിനെ കളങ്കപ്പെടുത്തുകയും ചെയ്യുന്നു. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥ ഉൾപ്പെടെയുള്ള ഭരണഘടനാ ശൃംഖലയെ മുഴുവൻ അപകീർത്തിപ്പെടുത്തിയിരിക്കുകയാണ് ബിബിസിയെന്ന് എൻജിഒയ്ക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പറഞ്ഞു. നിരുപാധികം മാപ്പ് പറയണമെന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.
”ഡോക്യുമെന്ററി രാജ്യത്തിന്റെയും ജുഡീഷ്യറിയുടെയും പ്രശസ്തിക്കും ഇന്ത്യൻ പ്രധാനമന്ത്രിക്കും എതിരെ അപകീർത്തികരമായ ആക്ഷേപവും ജാതി അധിക്ഷേപവും ഉണ്ടാക്കുന്നു. അനുവദനീയമായ എല്ലാ രീതികളിലൂടെയും നോട്ടീസ് നൽകും”ജസ്റ്റിസ് സച്ചിൻ ദത്തയുടെ സിംഗിൾ ജഡ്ജി ബെഞ്ച് പറഞ്ഞു.
ഈ മാസം ആദ്യം ഡൽഹി കോടതി ബിബിസി, വിക്കിമീഡിയ ഫൗണ്ടേഷൻ, ഇന്റർനെറ്റ് ആർക്കൈവ് എന്നിവർക്ക് സമൻസ് അയച്ചിരുന്നു.
Discussion about this post