ന്യൂഡൽഹി: പിന്തുണ തേടിയ പസഫിക് ദ്വീപ് രാജ്യങ്ങൾക്ക് സഹായം ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങളുടെ വികസനപങ്കാളിയായതിൽ ഇന്ത്യ അഭിമാനിക്കുന്നു. ”നിങ്ങൾക്ക് ഇന്ത്യയെ വിശ്വസനീയമായ പങ്കാളിയായി കണക്കാക്കാം. ഞങ്ങളുടെ അനുഭവങ്ങളും കഴിവുകളും ഒരു മടിയും കൂടാതെ നിങ്ങളുമായി പങ്കിടാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങൾ ബഹുമുഖവാദത്തിൽ വിശ്വസിക്കുകയും സ്വതന്ത്രവും തുറന്നതും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക്കിനെ പിന്തുണയ്ക്കുന്നുവെന്ന് ” പ്രധാനമന്ത്രി വ്യക്തമാക്കി.
നേട്ടങ്ങളും, അനുഭവങ്ങളും സൗഹൃദ രാജ്യങ്ങളുയുമായി പങ്കിടാൻ സദാ സന്നദ്ധമാണ്. കൊവിഡ് കാലത്തേതടക്കം നിരവധി അനുഭവങ്ങൾ മുൻപിലുണ്ട്. ജി 20 ഉച്ചകോടിയിലൂടെ നൽകുന്ന സന്ദേശവും അതുതന്നെയാണെന്ന് മോദി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തങ്ങൾ, പട്ടിണി, ദാരിദ്ര്യം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരത്തെ ഉണ്ടായിരുന്നു, ഇപ്പോൾ പുതിയ പ്രശ്‌നങ്ങൾ ഉയർന്നുവരുന്നു. പ്രയാസകരമായ സമയങ്ങളിൽ ഇന്ത്യ സൗഹൃദ പസഫിക് ദ്വീപ് രാജ്യങ്ങൾക്കൊപ്പം നിന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
തെക്കൻ ലോകരാഷ്ട്രങ്ങളുടെ ആശങ്കകളും അവരുടെ പ്രതീക്ഷകളും അവരുടെ അഭിലാഷങ്ങളും ജി 20 യിലൂടെ ലോകത്തെ അറിയിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഇന്ത്യ കരുതുന്നു. ജി7 ഉച്ചകോടിയിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ എന്റെ ശ്രമവും ഇതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ അധികാരവടംവലിയുടെ ഇരകളാണ് തങ്ങളെന്നും ഇന്ത്യയ്ക്ക് പിന്നിൽ അണിനിരക്കാനാണ് താത്പര്യമെന്നും ഇന്ന് പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മാരാപ്പെ പറഞ്ഞിരുന്നു.ജി 20, ജി 7 തുടങ്ങിയ ആഗോള ഫോറങ്ങളിൽ ചെറിയ ദ്വീപ് രാഷ്ട്രങ്ങൾക്കായി സജീവമായ ശബ്ദമാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അദ്ദേഹം അഭ്യർത്ഥിച്ചു. മോദിയെ ലോകനേതാവെന്ന് വിശേഷിപ്പിച്ചായിരുന്നു പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മാരാപ്പെയുടെ അഭ്യർത്ഥനകളൊക്കെയും.
Discussion about this post