കുമളി: അരിക്കൊമ്പന് കാടിനുള്ളിൽ അരിയെത്തിച്ച് നൽകിയെന്ന പ്രചാരണം നിഷേധിച്ച് തമിഴ്നാട് വനംവകുപ്പ് അധികൃതർ. ആനയെ കാടിന് പുറത്തെത്തിക്കാൻ വേണ്ടി തമിഴ്നാട് അരിയും സാധനങ്ങളും എത്തിച്ച് കൊടുത്തെന്നായിരുന്നു പ്രചാരണം. ഷണ്മുഖ നദിയോട് ചേർന്ന് അരിയും ശർക്കരയും അടക്കമുള്ള സാധനങ്ങൾ അരിക്കൊമ്പനായി എത്തിച്ച് കൊടുത്തെന്ന് മാദ്ധ്യമങ്ങളിലടക്കം വാർത്ത വന്നിരുന്നു. എന്നാൽ അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്.
കമ്പം എംഎൽഎ എൻ രാമകൃഷ്ണനും ഈ വാർത്ത ശരിവച്ച് ഇന്നലെ രംഗത്തെത്തിയിരുന്നു. ആനയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി വനംവകുപ്പ് അരിയുൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ വനത്തിന്റെ പലയിടത്തായി എത്തിച്ച് നൽകിയെന്നാണ് ഇദ്ദേഹം പറഞ്ഞത്.
ആന ജനവാസ മേഖലയിലേക്ക് കടക്കാതെ വനപാലകർ പലയിടങ്ങളിലായി കാവൽ ശക്തമാക്കിയിട്ടുണ്ട്. അഞ്ച് സംഘങ്ങളായി 85 പേരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം എരശക്കനായ്ക്കന്നൂർ മരിക്കാട് ഡാം വരെ എത്തിയ ആന വീണ്ടും ഷണ്മുഖ നദി അണക്കെട്ടിന്റെ അടുത്ത് വരെ എത്തിയിരുന്നു. അതേസമയം അരിക്കൊമ്പനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തേനി ജില്ല കളക്ടര്‍ ഷാജീവന അറിയിച്ചിട്ടുണ്ട്. ആന ജനവാസ മേഖലയിലേക്ക് എത്തുന്നുവെന്ന രീതിയില്‍ തെറ്റായ വിവരം പലരും പങ്കുവെച്ചതിനെ തുടര്‍ന്നാണ് തേനി കളക്ടറുടെ ഇടപെടല്‍.
Discussion about this post