ലക്നൗ: ഉത്തർപ്രദേശിൽ ഒരു കൊടും കുറ്റവാളിയെ കൂടി ഏറ്റുമുട്ടലിൽ വധിച്ച് പോലീസ്. ഗാസിയാബാദിലായിരുന്നു സംഭവം. മുരാദ്നഗർ സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ മോനു ചൗധരിയാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇയാൾ രണ്ട് കൊലപാതകങ്ങളാണ് ഗാസിയാബാദിൽ നടത്തിയത്. ഇതിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി പോലീസ് ഊർജ്ജിത തിരച്ചിലിലായിരുന്നു. എന്നാൽ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇതോടെ മോനുവിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ ഇയാൾ ഗാസിയാബാഗ് നഗരത്തിലെ ഒളി സങ്കേതത്തിൽ ഉള്ളതായി പോലീസിന് വെള്ളിയാഴ്ച രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയതായിരുന്നു പോലീസ്. പിടികൂടുമെന്ന് ഉറപ്പായതോടെ മോനു പോലീസിനെ ആക്രമിച്ചു. ഇതോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടലിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.
മോനുവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പീഡനം, തട്ടിക്കൊണ്ട് പോകൽ, മോഷണം തുടങ്ങി 12 ഓളം കേസുകളാണ് ഇയാൾക്കെതിരെ ഗാസിയാബാദിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Discussion about this post