വയനാട്: വയനാട് പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പിൽ അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇന്ന് ഉച്ചയോടെ ബാങ്കിൽ ഇഡി റെയ്ഡ് നടത്തി. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന കെ.കെ.അബ്രഹാം പ്രതിയായ കേസിലാണ് ഇഡിയുടെ നടപടി. പുൽപ്പള്ളി സഹകരണ ബാങ്കിൽ വായ്പാത്തട്ടിപ്പിന് ഇരയായ കർഷകൻ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ബാങ്കിന്റെ മുൻ പ്രസിഡന്റ് കൂടിയായിരുന്ന കെ.കെ.അബ്രഹാമിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.
തട്ടിപ്പ് നടന്ന കാലഘട്ടത്തിൽ ബാങ്കിന്റെ പ്രസിഡന്റ് ഇയാളായിരുന്നു. കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണസമിതിക്ക് ആയിരുന്നു ബാങ്കിന്റെ നിയന്ത്രണം. മരിച്ച രാജേന്ദ്രന്റെ പേരിൽ രണ്ട് വായ്പകളാണ് കാണിച്ചിരുന്നത്. കുടിശികയടക്കം 46.58 ലക്ഷം തിരിച്ചടയ്ക്കണമെന്ന് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടു.
എന്നാൽ സ്ഥലം പണയപ്പെടുത്തി 70,000 രൂപ മാത്രമാണ് എടുത്തതെന്നും, വായ്പാത്തട്ടിപ്പിന് ഇരയായെന്നും രാജേന്ദ്രന്റെ ബന്ധുക്കൾ ആരോപിക്കുന്നു. കെ.കെ.അബ്രഹാമിന്റെ നേതൃത്വത്തിൽ രാജേന്ദ്രന്റെ പേരിൽ വൻതുക തട്ടിച്ചെടുക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് കിട്ടിയതിന് പിന്നാലെയാണ് രാജേന്ദ്രൻ ആത്മഹത്യ ചെയ്യുന്നത്. രാജേന്ദ്രന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അബ്രഹാമിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.
Discussion about this post