ലണ്ടൻ; ബ്രിട്ടീഷ് രാജാവായി സ്ഥാനമേറ്റെടുത്ത ചാൾസ് മൂന്നാമൻ രാജാവ് തന്റെ പിതാവല്ലെന്ന പ്രചാരണത്തിൽ പ്രതികരണവുമായി ചാൾസ്-ഡയാന ദമ്പതികളുടെ രണ്ടാമത്തെ മകൻ ഹാരി രാജകുമാരൻ. പിതൃത്വത്തെ ചോദ്യം ചെയ്തുള്ള അവഹേളനം തന്നെ വർഷങ്ങളോളം വേദനിപ്പിച്ചുവെന്ന് ഹാരി കോടതിയിൽ സമർപ്പിച്ച സാക്ഷ്യപത്രത്തിൽ വ്യക്തമാക്കുന്നു.രാജകുടുംബത്തിൽ നിന്ന് തന്നെ പുറത്താക്കുന്നതിനായി തന്റെ പിതാവ് മേജർ ജെയിംസ് ഹെവിറ്റ് ആണെന്ന് തെളിയിക്കാൻ ബ്രിട്ടീഷ് പത്രങ്ങൾ ശ്രമിച്ചുവെന്നും ഹാരി സാക്ഷ്യപത്രത്തിൽ കുറ്റപ്പെടുത്തി.
ജെയിംസുമായി പ്രണയത്തിലായിരുന്നെന്ന് തന്റെ മാതാവ് (ഡയാന രാജകുമാരി) വെളിപ്പെടുത്തിയതിന് ശേഷമാണ് ഇത്തരം വാർത്തകൾ പ്രചരിച്ചതെന്നും അദ്ദേഹം പറഞ്ഞു.ഞാൻ ജനിക്കുന്നതിന് മുൻപ് മാതാവ് ജെയിംസ് ഹെവിറ്റിനെ കണ്ടുമുട്ടിയിരുന്നില്ല. മാതാവ് മരിച്ച് ആറുവർഷങ്ങൾക്കുശേഷം തനിക്ക് പതിനെട്ട് വയസായിരിക്കെ ഇത്തരം വാർത്തകൾ പ്രചരിച്ചത് വേദനിപ്പിക്കുന്നതായിരുന്നു. അവ യഥാർത്ഥ്യമാണെന്നും തോന്നി. ഇത്തരം പ്രചാരണങ്ങൾ ക്രൂരമായിരുന്നു. പൊതുജനങ്ങളിൽ സംശയം നിറച്ച് തന്നെ രാജകുടുംബത്തിൽ നിന്ന് പുറത്താക്കാനായിരുന്നോ പത്രങ്ങൾ ശ്രമിച്ചതെന്നും ചിന്തിച്ചുവെന്ന് ഹാരി വെളിപ്പെടുത്തി.
താൻ അല്ല യഥാർത്ഥ പിതാവെന്ന തരത്തിൽ ചാൾസ് രാജാവും ക്രൂരമായ തമാശകൾ പറയുമായിരുന്നുവെന്ന് ഹാരി ആരോപിച്ചിരുന്നു. മേജർ ഹെവിറ്റിന്റെ മുടിയുടെ നിറമാണ് ഇത്തരം പ്രചാരണങ്ങൾക്ക് ഒരു കാരണമെന്നാണ് ഹാരി പറയുന്നത്. ബ്രിട്ടീഷ് പട്ടാളത്തിലെ ഉദ്യോഗസ്ഥനായിരുന്ന ജെയിംസ് ഹെവിറ്റും ഡയാന രാജകുമാരിയും 1986 മുതൽ 1991 വരെ പ്രണയബന്ധത്തിലായിരുന്നു. എന്നാൽ 1984നാണ് ഹാരി ജനിച്ചത്. 2017ൽ പ്രചാരണങ്ങൾക്ക് മറുപടിയായി താനല്ല ഹാരിയുടെ പിതാവെന്ന് ജെയിംസ് ഹാവിറ്റും വ്യക്തമായിരുന്നു.
ബ്രിട്ടീഷ് മാധ്യമങ്ങളുടെ അധിക്ഷേപവും കൊട്ടാരത്തിലെ വിവേചനവും കാരണം, മകൻ ആർച്ചിയുടെ ജനനശേഷം ഹാരിയും മേഗനും രാജകുടുംബാംഗങ്ങളെന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകൾ ഒഴിഞ്ഞ് കൊട്ടാരംവിട്ട് ഇപ്പോൾ യു.എസിലെ കാലിഫോർണിയയിലാണ് താമസം. ആർച്ചിയെ കൂടാതെ ലിലിബെറ്റ്, ഡയാന എന്ന മകൾ കൂടിയുണ്ട് ഇവർക്ക്.
മിക്കരാജകുടുംബത്തിലെയുംപോലെ ബ്രിട്ടീഷ് രാജകുടുംബത്തിലും മൂത്തയാൾക്കാണ് രാജപദവും അധികാരവും മറ്റു സൗഭാഗ്യങ്ങളും. മൂത്തയാൾക്ക് എന്തെങ്കിലും സംഭവിച്ചാലേ രണ്ടാമത്തെയാൾക്ക് സ്ഥാനമാനങ്ങൾ കിട്ടൂ. അതുകൊണ്ട് രണ്ടാമത്തെ പുത്രൻ/പുത്രി പകരക്കാരൻ (സ്പെയർ) എന്നാണ് കൊട്ടാരവൃന്ദങ്ങളിൽ വിളിക്കപ്പെടുക. അതിനാലാണ് ഹാരി തന്റെ ആത്മകഥയ്ക്ക് ‘സ്പെയർ’ എന്നു പേരിട്ടത്. താനും ജ്യേഷ്ഠൻ വില്യമുമായുള്ള പ്രശ്നങ്ങൾ ഹാരി ആത്മകഥയിൽ തുറന്നെഴുതിയിരുന്നു. വില്യം തന്നെ കയ്യേറ്റം ചെയ്തു. വില്യമിന്റെ ഭാര്യ കാതറിൻ, മേഗനെ കുടുംബാംഗമായി സ്വീകരിച്ചില്ല. പിതാവ് ചാൾസിന്റെ സ്നേഹപരിലാളനകൾ സ്വീകരിക്കാൻ തനിക്കു ഭാഗ്യമുണ്ടായില്ലെന്ന് ഹാരി വെളിപ്പെടുത്തിയിരുന്നു. 2020 മാർച്ചിൽ രാജകുടുംബ ചുമതലകൾ ഒഴിഞ്ഞ ഹാരിയും മേഗനും ഡ്യൂക്ക് ഓഫ് സസക്സ്, ഡച്ചസ് ഓഫ് സസക്സ് എന്നീ സ്ഥാനപ്പേരുകൾ നിലനിർത്തുന്നുണ്ട്.
Discussion about this post