തിരുവനന്തപുരം : ആരോഗ്യ മേഖലയിൽ കേരളവുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ക്യൂബ. ക്യൂബയിലെ ആരോഗ്യരത്തെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. പബ്ലിക് ഹെൽത്ത് കെയർ, ട്രോപ്പിക്കൽ മെഡിസിൻ, ന്യൂറോ സയൻസ് റിസർച്ച്, മോളിക്യുലാർ ഇമ്മ്യൂണോളജി, കാൻസർ ചികിത്സ തുടങ്ങിയ മേഖലകളിൽ ലോകപ്രശസ്തമായ ക്യൂബൻ ആരോഗ്യ സംവിധാനത്തെക്കുറിച്ച് ചർച്ചയിൽ സൂചിപ്പിച്ചു.
അന്താരാഷ്ട്ര നിലവാരത്തോടെ ഔഷധശാസ്ത്ര മെഡിക്കൽ ഉപകരണങ്ങളും നിർമ്മിക്കുന്നതിൽ ക്യൂബൻ ബക്കണുകളും ഫാർമസ്യൂട്ടിക്കൽസും വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഈ രംഗത്തെ സഹകരണമുറപ്പിക്കുന്നതോടെ ആകർഷണീയമായ മാറ്റങ്ങളാണ് കേരളത്തിലുണ്ടാവുക. ആരോഗ്യ- അനുബന്ധ മേഖകളിൽ ആഗോള പങ്കാളിത്തവും നിക്ഷേപവും സ്വാഗതം ചെയ്ത മുഖ്യമന്ത്രി ബയോക്യൂബഫാർമയുമായി (BioCubaFarma) സഹകരിച്ച് കേരളത്തിൽ ഒരു വാക്സിൻ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള താൽപര്യവും അറിയിച്ചു.
ക്യൂബയിലേയും കേരളത്തിലെയും ആരോഗ്യ സ്ഥാപനങ്ങൾ തമ്മിൽ സഹകരണത്തിനും നിരന്തര ആശയ വിനിമയത്തിനുമുള്ള സാഹചര്യങ്ങൾ ഒരുക്കും. വാർഷിക ശിൽപശാലകളിലൂടെയും മറ്റും ഈ രംഗത്തെ ബന്ധം സുദീർഘമായി നിലനിർത്താൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
തുടർ നടപടികൾക്കായി കേരളത്തിലെയും ക്യൂബയിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കാനും തീരുമാനമായി. കേരള ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇതിന് നേതൃത്വം നൽകും. ആരോഗ്യ, ഗവേഷണ, നിർമ്മാണ രംഗത്തെ കൂടുതൽ ചർച്ചകൾക്കായി വിദഗ്ധരുടെ ക്യൂബൻ പ്രതിനിധി സംഘത്തെ കേരളത്തിലേക്ക് ക്ഷണിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജും സംസാരിച്ചു.
ബയോക്യുബഫാർമ പ്രസിഡന്റ് എഡ്വാർഡോ മാർട്ടിനെസ് ഡയസ്, നാഷണൽ സെന്റർ ഫോർ ന്യൂറോ സയൻസസ് (CNEURO) ഡയറക്ടർ ജനറൽ ഡോ. മിച്ചൽ വാൽഡെസ് സോസ, സെന്റർ ഫോർ മോളിക്യുലാർ ഇമ്മ്യൂണോളജി (സിഐഎം) ഡയറക്ടർ ജനറൽ എഡ്വാർഡോ ഒജിറ്റോ മാഗസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
മന്ത്രി കെ എൻ ബാലഗോപാൽ, ആസൂത്രണ ബോർഡ് വൈസ് പ്രസിഡന്റ് വി കെ രാമചന്ദ്രൻ, ജോൺ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി.പി ജോയ്, സംസ്ഥാന സർക്കാരിന്റെ പുതിയ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Discussion about this post