ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിയൽ എസ്റ്റേറ്റ് കമ്പനി ചെയർമാനെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്തു. സൂപ്പർടെക് കമ്പനി ചെയർമാൻ ആർകെ അറോറയെയാണ് പിടികൂടിയത്. മൂന്നാം തവണ നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെയാണ് നടപടി.
ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് സൂപ്പർടെക് ഗ്രൂപ്പിനും അതിന്റെ ഡയറക്ടർമാർക്കും പ്രൊമോട്ടർമാർക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് എടുത്തത്.
ഫ്ളാറ്റുകൾ വാങ്ങുന്നവരിൽ നിന്ന് അഡ്വാൻസ് കൈപ്പറ്റിയിട്ടും അവർക്ക് ഫ്ളാറ്റ് കൈമാറിയില്ലെന്നാണ് ആരോപണം. കഴിഞ്ഞ ഏപ്രിലിൽ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെയും ഡയറക്ടർമാരുടെയും 40 കോടിയിലധികം വരുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.
കഴിഞ്ഞ വർഷം നോയിഡയിലെ സൂപ്പർടെക്കിന്റെ ഇരട്ട ടവറുകൾ കോടതി ഉത്തരവിനെ തുടർന്ന് തകർത്തിരുന്നു. 3000 കിലോ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ തകർത്തത്.
Discussion about this post