കോട്ടയം : കോടതി വരാന്തയിൽ വെച്ച് പ്രതിക്ക് കഞ്ചാവ് കൈമാറാൻ ശ്രമം. കോട്ടയം കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന മനു മോഹനെ കേസിന്റെ വിചാരണയ്ക്കായി കാഞ്ഞിരപ്പള്ളി കോടതിയിൽ എത്തിച്ചപ്പോഴാണ് സുഹൃത്ത് കഞ്ചാവുമായി എത്തിയത്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-നാണ് കോടതിക്ക് മുന്നിൽ കഞ്ചാവ് കൈമാറാൻ ശ്രമിച്ചത്. ആർപ്പൂക്കര വില്ലൂന്നി പാലത്തൂർ ടോണി തോമസ് (23) കഞ്ചാവുമായി കോടതിയിൽ എത്തി. കോടതി വരാന്തയിൽ വച്ച് കഞ്ചാവ് നൽകാൻ ടോണി ശ്രമിക്കുന്നതിനിടെ പോലീസ് തടയുകയായിരുന്നു ഇതോടെ മനുമോഹൻ പോലീസ് ഉദ്യോഗസ്ഥരെ ചീത്ത വിളിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു.
തുടർന്ന് ഇയാൾ അവിടെ സ്ഥാപിച്ചിരുന്ന നോട്ടീസ് ബോർഡിന്റെ ഗ്ലാസ് തലകൊണ്ട് ഇടിച്ചു പൊട്ടിച്ചു. പൊൻകുന്നം പോലീസ് സ്ഥലത്തെത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ടോണിയുടെ കൈയിൽ നിന്നും 32 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെത്തു. പോക്സോ അടക്കം വിവിധ കേസുകളിൽ ഉൾപ്പെട്ട പ്രതിയാണ് ആലംപരപ്പ് കോളനി ഭാഗത്ത് പുത്തൻ വിളയിൽ മനു മോഹൻ (33).
Discussion about this post