ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തലവൻ ശരദ് പവാർ വേദി പങ്കിട്ടതിൽ പ്രതികരണവുമായി എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. മഹാരാഷ്ട്രയിലെ പൂനെയിൽ ലോകമാന്യ തിലക് ദേശീയ അവാർഡ്’ സമർപ്പണ പരിപാടിയിൽ ആണ് ശരത്പവാർ മോദിക്കൊപ്പം വേദി പങ്കിട്ടത്.
ലോക്സഭയിൽ എൻസിപിയും മറ്റ് പ്രതിപക്ഷ പാർട്ടികളും മണിപ്പൂരിനെ ചൊല്ലി പ്രതിഷേധിക്കുകയാണ്. ഈ സമയത്താണ് ശരദ് പവാർ നരേന്ദ്ര മോദിയുമായി സന്തോഷത്തോടെ വേദി പങ്കിടുന്നത്. ഇതാണ് കാപട്യം, ഒവൈസി ട്വീറ്റ് ചെയ്തു. അതേ സമയം എൻസിപി നേതൃത്വം ഒവൈസിയുടെ പരാമർശങ്ങളെ തള്ളിക്കഞ്ഞു. ഒവൈസിക്ക് രാഷ്ട്രീയ അവബോധമില്ല എന്നാണ് എൻസിപി നേതാക്കൾ പ്രതികരിച്ചത്.
“രാഷ്ട്രീയ അവബോധമില്ലായ്മ കാണിക്കുന്ന പ്രസ്താവനകൾ നടത്തുന്നതിന് മുമ്പ് ഒവൈസി കണ്ണും കാതും തുറക്കണം. ലോകമാന്യ തിലകനോടുള്ള ആദരസൂചകമായാണ് ശരദ് പവാർ ചടങ്ങിൽ പങ്കെടുത്തത്. ഒവൈസിക്ക് ലോകമാന്യ തിലകിൻറെ പ്രാധാന്യം അറിയാമോ, അദ്ദേഹത്തെ ബഹുമാനിച്ചിട്ടുണ്ടോ? എൻസിപി വക്താവ് ക്ലൈഡ് ക്രാസ്റ്റോ ട്വീറ്റ് ചെയ്തു.
അതേസമയം പുരസ്കാര വിതരണത്തിന് മുൻപ് തന്നെ വേദിയിൽ വെച്ച് ശരത്പവാറും മോദിയും കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടുപേരും വളരെ സന്തോഷത്തോടെ സംസാരിക്കുകയും പൊട്ടിചിരിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എൻസിപിയിൽ നിന്ന് രാജിവെച്ച ശരത്പവാറിൻറെ മരുമകനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറും മറ്റ് രാഷ്ട്രീയ നേതാക്കളും നോക്കി നിൽക്കെ ശരത് പവാർ മോദിയുടെ മുതുകിൽ തട്ടി അഭിമാനത്തോടെ സംസാരിക്കുന്നതും വീഡിയോയിൽ കാണാം.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ശരദ് പവാറിന് ഹസ്തദാനം നൽകി. അതേ സമയം അജിത് പവാർ ആ അവസരം ഒഴിവാക്കി മാറിനിന്നു. പരിപാടിക്ക് മുന്നോടിയായി, പ്രധാനമന്ത്രിയുമായി വേദി പങ്കിടരുതെന്ന് പ്രതിപക്ഷ സഖ്യം ഐഎൻഡിഐഎ ശരത്പവാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യവും ശരത്പവാർ തള്ളിക്കളഞ്ഞു.
Discussion about this post