എറണാകുളം: ശബരിമലയിൽ തീർത്ഥാടകർ നേരിടുന്ന അസൗകര്യങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ട് മൂന്നൂറോളം പരാതികൾ ലഭിച്ചതായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് കോടതി നിർദേശിച്ചത് പ്രകാരമുള്ള സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. തീർത്ഥാടകരിൽ നിന്നും ഭക്ഷണത്തിനും പാർക്കിംഗിനും ഉൾപ്പെടെ വലിയ തുക ഫീസ് ഇടാക്കുന്നുവെന്ന പരാതിയും ശ്രദ്ധയിൽ പെട്ടതായി കോടതി അറിയിച്ചു. ഇക്കാര്യത്തിൽ എരുമേലി പഞ്ചായത്തിൽ നിന്നും കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഇതിനായി എരുമേലി പഞ്ചായത്ത് സെക്രട്ടറിയെ കോടതി സ്വമേധയാ കക്ഷി ചേർത്തു.
അതേസമയം, ശബരിമലയിൽ പ്രശ്നങ്ങളുണ്ടെന്ന് മനപ്പൂർവം വരുത്തി തീർക്കുകയാണെന്നാണ് സർക്കാർ വാദം. കോടതിയുടെ നിർദേശപ്രകാരം വേണ്ട ഗതാഗതസൗകര്യങ്ങൾ ഏർപ്പെടുത്തിയതായി സർക്കാർ കോടതിയിൽ അറിയിച്ചു. ഇതോടൊപ്പം മതിയായ പട്രോളിംഗ് സൗകര്യങ്ങളും ശബരിമലയിൽ ഏർപ്പെടുത്തിയതായ സർക്കാർ വ്യക്തമാക്കി.
നീണ്ട ദിവസത്തെ വിവാദങ്ങൾക്ക് ഒടുവിൽ ഹൈക്കോടതി ഇടപെടൽ ഉണ്ടായതിനെ തുടർന്നാണ് ഇന്നലെ ശബരിമലയിലെ തിരക്ക് നേരീയ തോതിലെങ്കിലും നിയന്ത്രണവിദേയമായത്. പരിചയ സമ്പത്തുള്ള പോലീസുകാരെയല്ല ശബരിമലയിൽ വിന്യസിച്ചത് എന്നുൾപ്പെടെയുള്ള വിമർശനങ്ങളെ തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ മാറ്റിയിരുന്നു. തീർത്ഥാടകർക്ക് വേണ്ട കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ സജീകരിക്കണമെന്നും കോടതി നിർദേശം നൽകിയിരുന്നു. ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്വമേധയാ കേസെടുത്ത ഹൈക്കോടതി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
Discussion about this post