തിരുവനന്തപുരം; വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രതിയുടെ പാർട്ടി ബന്ധം കണക്കിലെടുത്ത് പോലീസ് തുടക്കം മുതൽ തന്നെ മൃദുസമീപനമാണ് സ്വീകരിച്ചിരുന്നതെന്ന ആരോപണം ശക്തമാണ്. കടുത്ത ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിച്ചതെന്നും ആരോപണമുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിക്ക് രാഷ്ട്രീയ സംഘടനയുമായി ബന്ധമില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവിച്ചത്. എന്നാൽ കേസിൽ പ്രതിയായഅന്നുതന്നെ ഇയാളുടെ അംഗത്വം റദ്ദാക്കിയതായി ഡി.വൈ.എഫ്.ഐ അറിയിച്ചിരുന്നുവെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാച്ചി. കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കൾ വിധിയിൽ അതീവ ദുഃഖിതരാണ്. അവരുടെ കണ്ണുനീരിന് മുന്നിൽ നമുക്ക് മറുപടിയില്ല. വാളയാർ പെൺകുട്ടികളുടെ ചിത്രം ഒരു നോവായി അവശേഷിക്കുമ്പോൾ സാധാരണക്കാരായ ജനങ്ങൾക്ക് നീതി നിഷേധിക്കപ്പെടുന്നത് അത്യന്തം ദുഃഖകരമാണ്.
2021 ജൂൺ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയെന്നായിരുന്നു കേസ്. അറസ്റ്റിലായ പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ ഉൾപ്പടെ ചുമത്തിയിരുന്നു.കേസിൽ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്തരിച്ചു. 69ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയിൽ സമർപ്പിച്ചിരുന്നു. കുറ്റപത്രം സമർപ്പിച്ച് രണ്ടുവർഷത്തിനുശേഷമാണ് വിധി പറയുന്നത്.
Discussion about this post