തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിവിധ ആവശ്യങ്ങൾക്കായി വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന്റെ വാടക കുടിശ്ശിക നൽകാൻ അധികതുക അനുവദിച്ച് ധനകാര്യവകുപ്പ്. വാടക കുടിശ്ശിക നൽകാൻ 50 ലക്ഷം രൂപയാണ് അധികതുകയായി അനുവദിച്ചത്. ഒക്ടോബർ 20 മുതൽ നവംബർ 19 വരെയുള്ള വാടക നൽകാനാണ് തുക അനുവദിച്ചത്.
സംസ്ഥാന പോലീസ് മേധാവിയുടെ കത്തിനെ തുടർന്നാണ് ധനവകുപ്പ് തീരുമാനം.വാടക കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട് കമ്പനി അധികൃതർ പോലീസ് മേധാവിക്ക് കത്ത് നൽകുകയായിരുന്നു. ഡിസംബർ നാലിന് ഈ കത്ത് ഡി.ജി.പി ആഭ്യന്തര വകുപ്പിന് കൈമാറി.
മുഖ്യമന്ത്രി അടക്കമുള്ളവരുടെ യാത്രാ ആവശ്യങ്ങൾക്കായി ചിപ്സൺ ഏവിയേഷൻ കമ്പനിയിൽ നിന്നാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുത്തിരിക്കുന്നത്. 80 ലക്ഷം രൂപയാണ് പ്രതിമാസ വാടക. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചാണ് വാടകയ്ക്കായി അധിക തുക അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ നിലവിൽ ട്രഷറിയിൽ നിന്ന് ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.
ആറ് സീറ്റുള്ള ഹെലികോപ്ടർ മൂന്ന് വർഷത്തേയ്ക്കാണ് സർക്കാർ വാടകയ്ക്ക് എടുത്തിരിക്കുന്നത്. മാസം 80 ലക്ഷം രൂപ വാടകയിൽ ഇരുപത് മണിക്കൂറാണ് സഞ്ചരിക്കാനാവുക. അധികമായി വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം നൽകണം.
Discussion about this post