ആലപ്പുഴ: നവകേരള സദസ്സിൽ ദിവ്യാംഗനെ മർദ്ദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. മാവേലിക്കര സ്വദേശി അനൂപ് വിശ്വനാഥൻ ആണ് അറസ്റ്റിലായത്. ഡിസംബർ 16 ന് കായംകുളത്ത് നടന്ന നവകേരള സദസ്സിലായിരുന്നു ഇയാൾ ദിവ്യാംഗനെ മർദ്ദിച്ചത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂരിന് ആയിരുന്നു മർദ്ദനം ഏറ്റത്. മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ക്രൂരമർദ്ദനത്തിൽ അജിമോന് പരിക്കേറ്റിരുന്നു. സംഭവത്തിൽ അജിമോൻ പരാതി നൽകിയതിന് പിന്നാലെ അനൂപ് ഒളിവിൽ പോകുകയായിരുന്നു.
കഴിഞ്ഞ രണ്ട് ആഴ്ചയായി അനൂപിനായിപോലീസ് ഊർജ്ജിത അന്വേഷണംം തുടരുകയാണ്.. ഇതിനിടെ അനൂപിനോട് കീഴടങ്ങാൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. ഇത് പ്രകാരം അനൂപ് ചൊവ്വാഴ്ച കീഴടങ്ങി. തുടർന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
നവകേരള സദസ്സിനായി മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ച ബസിന് നേരെ കരിങ്കൊടി കാട്ടിയതിന് ആയിരുന്നു അജിമോനെ ഡിവൈഎഫ്ഐ സംഘം മർദ്ദിച്ചത്. കരിങ്കൊടിയുമായി എത്തിയ അജിമോനെയും കോൺഗ്രസ് നേതാക്കളെയും പോലീസ് പിടിച്ച് മാറ്റിയിരുന്നു. ഇതിന് പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ സംഘം അജിമോനെ ചവിട്ടി വീഴ്ത്തുകയായിരുന്നു. അജിമോനെ അനൂപ് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Discussion about this post