ന്യൂഡൽഹി: വിചാരണ നീണ്ടുപോകുന്നത് ജാമ്യം അനുവദിക്കാനാവുന്ന കാരണമല്ലെന്ന് സുപ്രീംകോടതി. ഖാലിസ്താൻ ഭീകരവാദവുമായി ബന്ധപ്പെട്ട കേസിലെ ജാമ്യാപേക്ഷ തള്ളിയാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാനനിരീക്ഷണം.യു.എ.പി.എ കേസുകളിൽ ജാമ്യം നൽകാനുള്ള വിവേചനാധികാരം പരിമിതമാണെന്നും കോടതി പറഞ്ഞു.
മറ്റു ക്രിമിനൽ കേസുകളിലേത് പോലെ യു.എ.പി.എ പ്രതികൾക്ക് ജാമ്യം പരിഗണിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, അരവിന്ദ് കുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
അമൃത്സറിലെ കോട്മിത് സിങ് ഫ്ളൈഓവറിൽ ‘ഖാലിസ്താൻ സിന്ദാബാദ്’ എന്നെഴുതി ബാനർ തൂക്കിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഈ നിരീക്ഷണം. 2023 ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത്.
പഞ്ചാബ് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾക്ക് നിരോധിത ഭീകരസംഘടനയായ ‘സിഖ് ഫോർ ജസ്റ്റിസ്’ എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടത്തിയതിനെ തുടർന്ന് അന്വേഷണം 2020 ഏപ്രിലിൽ എൻ.ഐ.എ ഏറ്റെടുത്തിരുന്നു.
Discussion about this post