തിരുവനന്തപുരം: തന്റെ കൈകൾ ശുദ്ധമാണെന്നും മടിയിൽ കനമില്ലെന്നും മുഖ്യമന്ത്രി ഇനിയെങ്കിലും പറയരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇനിയും മുഖ്യമന്ത്രി അങ്ങനെ പറഞ്ഞാൽ ജനം പത്തലെടുക്കുമെന്നും അഴിമതിയിൽ മുങ്ങിത്താഴുന്ന പിണറായി വിജയനെ ഇനിയും താങ്ങണോയെന്ന് സിപിഎമ്മും എൽഡിഎഫ് ഘടകകക്ഷികളും ആലോചിക്കണമെന്നും സുധാകരൻ പരിഹസിച്ചു.
മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന കർണാടക ഹൈക്കോടതിയുടെ ഹർജി പിണറായി വിജയൻ കെട്ടിപ്പൊക്കിയ നുണക്കൊട്ടാരത്തിന്റെ അടിവേരു മാന്തി. സത്യത്തെ ഞെക്കിക്കൊല്ലാൻ സാധിക്കില്ല. ഈ കോടതി നടപടി പ്രതീക്ഷിച്ചിരുന്നതാണ്. വീണ വിജയന്റെ എക്സാലോജിക് സിഎംആർഎല്ലിൽ നിന്നും 1.72 കോടി കൈപ്പറ്റിയതിന് തെളിവുണ്ടെന്നാണ് കോടതി വിധിയിൽ നിന്നും മനസിലാക്കേണ്ടതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ഭാര്യയുടെ പെൻഷൻ തുക കൊണ്ടാണ് മകൾ കമ്പനി തുടങ്ങിയതെന്ന മുഖ്യന്റെ വാദം വിശ്വസിക്കാൻ കഴിയില്ല. ഇത്രയും അധികം പണം പെൻഷനായി കിട്ടാൻ പിണറായി വിജയന്റെ ഭാര്യ പ്രസിഡന്റ് ആണോ?. ഇങ്ങനെയൊക്കെ പറയുമ്പോൾ മുഖ്യമന്ത്രിക്ക് എന്തോ മിസ്റ്റേക്ക് ഇല്ലേ എന്നാണ് തോന്നുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
Discussion about this post