ന്യൂയോർക്ക് : യുഎസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള രഹസ്യാന്വേഷണ ഏജൻസിയായ മോണിംഗ് കൺസൾട്ടന്റ് നടത്തിയ ജനകീയ നേതാക്കളുടെ സർവ്വേ റിപ്പോർട്ട് പുറത്ത്. ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള ആഗോള നേതാക്കളിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഫെബ്രുവരി അഞ്ച് വരെയുള്ള സമയത്തിൽ ശേഖരിച്ച ഡാറ്റ അടിസ്ഥാനമാക്കിയാണ് മോണിംഗ് കൺസൾട്ടന്റ് ജനകീയരായ ആഗോള നേതാക്കളുടെ പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ജനപ്രിയ നേതാക്കളുടെ പട്ടികയിൽ ആദ്യ പത്തിൽ പോലും എത്തിയിട്ടില്ല. 78% അംഗീകാര റേറ്റിംഗ് ലഭിച്ചാണ് മോണിംഗ് കൺസൾട്ടന്റ് സർവ്വേയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാംസ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ഓരോ രാജ്യത്തെയും ജനങ്ങളിൽ നിന്നും ശേഖരിച്ച ഡാറ്റ അടിസ്ഥാനമാക്കിയാണ് റേറ്റിംഗുകൾ നൽകിയിരിക്കുന്നത്.
മോണിംഗ് കൺസൾട്ടന്റ് സർവ്വേയിൽ ഏറ്റവും ജനപ്രിയരായ ആഗോള നേതാക്കളിൽ നരേന്ദ്രമോദി കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ളത് മെക്സിക്കോയുടെ ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ ആണ്. മൂന്നാംസ്ഥാനത്ത് അർജന്റീനയുടെ ജാവിയർ മിലിയും നാലാം സ്ഥാനത്ത് പോളണ്ടിന്റെ ഡൊണാൾഡ് ടസ്കും സ്ഥാനം പിടിച്ചു. അഞ്ചാം സ്ഥാനത്ത് സ്വിറ്റ്സർലാൻഡ് ഭരണാധികാരിയായ വിയോള ആംഹെഡ്, ആറാമതായി ബ്രസീലിലെ ലൂയിസ് ഇനാസിയോ ലുല ഡി സിൽവ ഏഴാമതായി ഓസ്ട്രേലിയയുടെ ആന്റണി അൽബനീസ് എന്നിവരും എട്ടാം സ്ഥാനത്ത് ഇറ്റലിയിലെ ജോർജിയ മെലോനി, ഒമ്പതാം സ്ഥാനത്ത് സ്പെയിനിലെ പെഡ്രോ സാഞ്ചസ്, പത്താം സ്ഥാനത്ത് ബെൽജിയത്തിലെ അലക്സാണ്ടർ ഡി ക്രൂ എന്നിവരുമാണ് ഉള്ളത്.
Discussion about this post