തിരുവനന്തപുരം : യുജിസി ചട്ടം ലംഘിച്ച് സർവകലാശാല വൈസ് ചാൻസലർമാരെ നിയമിച്ച സംഭവത്തിൽ ഓപ്പൺ സർവകലാശാല വി സി മുബാറക് പാഷ ഗവർണർക്ക് രാജിക്കത്ത് നൽകി. യുജിസി റെഗുലേഷൻ പ്രകാരം യോഗ്യതയില്ലെന്ന് കണ്ടെത്തിയ നാല് വൈസ് ചാൻസലർമാരോട് പുറത്താക്കാതിരിക്കാൻ കാരണം കാണിക്കാൻ ഹിയറിങ്ങിന് ഹാജരാകണം എന്ന് ഗവർണർ നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഓപ്പൺ സർവകലാശാല വിസിയുടെ രാജി.
കാലിക്കറ്റ് സർവ്വകലാശാല, സംസ്കൃതം സർവ്വകലാശാല, ഡിജിറ്റൽ സർവ്വകലാശാല, ഓപ്പൺ സർവ്വകലാശാല എന്നിവിടങ്ങളിലെ വൈസ് ചാൻസലർമാർക്കാണ് യുജിസി റെഗുലേഷൻ പ്രകാരമുള്ള യോഗ്യതയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗവർണർ ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. ചട്ടം ലംഘിച്ച് നിയമിതരായ വിസിമാരുമായി ഗവർണർ ഇന്ന് ഹിയറിങ് നടത്തി.
ശനിയാഴ്ച രാജ്ഭവനിൽ നടന്ന ഹിയറിങ്ങിനായി ഡിജിറ്റൽ സർവകലാശാല വി സി നേരിട്ട് ഹാജരായിരുന്നു. കാലിക്കറ്റ് സർവകലാശാല വിസിക്ക് വേണ്ടി അഭിഭാഷകനായിരുന്നു രാജ്ഭവനിൽ എത്തിയിരുന്നത്. സംസ്കൃത സർവകലാശാല വിസിയുടെ അഭിഭാഷകൻ ഓൺലൈൻ ആയാണ് ഹിയറിങ്ങിൽ പങ്കെടുത്തത്. വിസിമാരുമായി ഗവർണർ നടത്തിയ ഹിയറിങ്ങിൽ യുജിസി ജോയിന്റ് സെക്രട്ടറിയും പങ്കെടുത്തു. വൈസ് ചാൻസലർമാർക്ക് യുജിസി റെഗുലേഷൻ പ്രകാരമുള്ള യോഗ്യതകൾ ഇല്ലെന്നും ചട്ടവിരുദ്ധമായ നിയമനം ആണെന്നും യുജിസി പ്രതിനിധി വ്യക്തമാക്കി. വിസിമാരുടെ രാജിക്കാര്യത്തിൽ ഗവർണർ ഉടൻതന്നെ തീരുമാനമെടുക്കും എന്നാണ് സൂചന.
Discussion about this post