എറണാകുളം: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്ഐക്കാരുടെ മർദ്ദനത്തെ തുടർന്ന് വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ വിമർശനവുമായി നടൻ ജോയ് മാത്യു. കൊടി ,കിർമാണി ,ട്രൗസർ എന്നൊക്കെ വീട്ടുപേരുള്ള വിപ്ലവതീപ്പന്തങ്ങളാകാനാണ് എസ്എഫ്ഐക്കാർക്ക് താത്പര്യം എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജോയ് മാത്യുവിന്റെ വിമർശനം.
കുറ്റവാളികളെ വളർത്തിയെടുക്കാൻ ഉത്സാഹിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളാണ് ഇന്നുള്ളത്. അങ്ങനെയുള്ളിടത്തോളം ഇത്തരം അരുംകൊലകൾ തുടരും. പ്രാകൃത കാലത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ടാണ് നാം ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജീവിക്കുന്നു എന്ന് കുറ്റബോധം തരിമ്പുമില്ലാതെ നമുക്ക് പറയാൻ പറ്റുന്നത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പതാകയിൽ ചെഗുവേര,പ്രൊഫൈലും ചെഗുവേരതന്നെ ,പിന്നെ എവിടെയൊക്കെ തിരുകാമോ അവിടെയൊക്കെ തിരുകാനും ചെ തന്നെ .പോരാത്തതിന് ഇടക്കൊക്കെ ചെഗുവേരയുടെ മകളാണെന്ന് പറഞ്ഞു ഒരു സ്ത്രീയെ വിദേശത്ത് നിന്നും ഇറക്കും .എന്നാൽ നമ്മുടെ ചുടുചോറ് വാരികൾക്ക് അതിനേക്കാൾ താൽപ്പര്യം കൊടി ,കിർമാണി ,ട്രൗസർ എന്നൊക്കെ വീട്ടുപേരുള്ള വിപ്ലവതീപ്പന്തങ്ങളാകാനാണ്.അതുകൊണ്ടാണ് പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയെ അതിക്രൂരമായി അവർ കൊലക്ക് കൊടുത്തത് .!
ചുടുചോറ് വാരികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇവരെ കുറ്റവാളികളാക്കി വളർത്തിയെടുക്കാൻ ഉത്സാഹിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ഉള്ളിടത്തോളം ഇത്തരം അരും കൊലകൾ തുടരും ഈയൊരു പ്രാകൃത കാലത്ത്ത് ജീവിക്കുന്നത്
കൊണ്ടാണ് നാം ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജീവിക്കുന്നു എന്ന് കുറ്റബോധം തരിമ്പുമില്ലാതെ നമുക്ക് പറയാൻ പറ്റുന്നത്.
Discussion about this post