ന്യൂഡൽഹി: മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തന്റെ ജീവിതം രാജ്യത്തിന് വേണ്ടി സമർപ്പിച്ചിരിക്കുകയാണെന്ന് കെജ്രിവാൾ പറഞ്ഞു. ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോകുന്നതിനിടെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്റെ ജീവിതം രാജ്യത്തിന് വേണ്ടി സമർപ്പിച്ചിരിക്കുന്നു. അത് ജയിലിന് പുറത്താണെങ്കിലും അകത്ത് ആണെങ്കിലും- കെജ്രിവാൾ പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഉച്ചയോടെയായിരുന്നു കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കിയത്. കോടതി നടപടികൾ ഇതിനോടകം തന്നെ രണ്ട് മണിക്കൂർ പിന്നിട്ടു. ഇതിനിടെ രക്ത സമ്മർദ്ദം താഴ്ന്നതിനെ തുടർന്ന് കെജ്രിവാളിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. തുടർന്ന് വൈദ്യസഹായം നൽകിയ ശേഷം വീണ്ടും അദ്ദേഹത്തെ കോടതി മുറിയ്ക്കുള്ളിൽ എത്തിക്കുകയായിരുന്നു.
10 ദിവസത്തെ കസ്റ്റഡി വേണമെന്നാണ് ഇഡിയുടെ ആവശ്യം. അഴിമതിയുടെ മുഖ്യ സൂത്രധാരൻ കെജ്രിവാൾ ആണ്. അതിനാൽ അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യണം. ഇതിന് കുറഞ്ഞത് 10 ദിവസത്തെ കസ്റ്റഡി എങ്കിലും വേണമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആംആദ്മി പാർട്ടി പറയുന്നത്.
Discussion about this post